സുനേത്ര ഉപമുഖ്യമന്ത്രി, ഇന്ന് സത്യപ്രതിജ്ഞ?
ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവും അജിത് പവാറിന്റെ ഭാര്യയുമായ സുനേത്ര പവാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. നിലവിൽ രാജ്യസഭാ എം.പിയായ സുനേത്ര രാജിവച്ച് അജിത്തിന്റെ മണ്ഡലമായ ബാരാമതിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും.
ഇന്നുച്ചയ്ക്ക് രണ്ടിന് മുംബയ് വിധാൻ ഭവനിൽ പാർട്ടി നിയമസഭാ കക്ഷി യോഗം ചേർന്ന് സുനേത്രയെ നേതാവായി തിരഞ്ഞെടുക്കും. തുടർന്ന് വൈകിട്ട് സത്യപ്രതിജ്ഞ നടന്നാൽ അവർ സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയാകും.
എൻ.സി.പിക്ക് അർഹതപ്പെട്ട ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ സുനേത്രയ്ക്കുമേൽ നേതാക്കൾ സമ്മർദ്ദം ചെലുത്തിയിരുന്നു. പദവിക്ക് ഏറ്റവും യോജിച്ച ആൾ സുനേത്രയാണെന്ന് മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബാൽ പറഞ്ഞു. തീരുമാനത്തിൽ പാർട്ടിയിൽ ഒരു എതിർപ്പുമില്ലെന്ന് വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ വ്യക്തമാക്കി.
എൻ.സി.പി എടുക്കുന്ന തീരുമാനം സർക്കാർ മാനിക്കും. സർക്കാരും ബി.ജെ.പിയും എൻ.സി.പിക്കും പവാർ കുടുംബത്തിനൊപ്പം ശക്തമായി നിലകൊള്ളുന്നു
-ദേവേന്ദ്ര ഫഡ്‌നാവിസ്
മുഖ്യമന്ത്രി
എൻ.സി.പി ലയനവും
അജിത്തിന്റെ എൻ.സി.പിയും പിതൃ സഹോദരൻ ശരദ് പവാറിന്റെ എൻ.സി.പിയും തമ്മിലുള്ള ലയനത്തിനുള്ള ചർച്ചകളും സമാന്തരമായി പുരോഗമിക്കുന്നു. സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ഈമാസം തന്നെ ലയനം നടക്കാനും സാദ്ധ്യതയുണ്ട്.
അന്തരിച്ച അജിത് പവാറും ശരത് പവാറും തമ്മിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ നടന്ന കൂടിക്കാഴ്ചകളിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം സംയുക്ത പത്രസമ്മേളനത്തിൽ ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ധാരണയുണ്ടാക്കിയെന്ന സൂചനകളും കേൾക്കുന്നു. ഇതിന്റെ തുടർ ചർച്ചകളാണ് നടക്കുന്നത്. അതേസമയം അജിത്ത് പവാർ വിഭാഗത്തിലെ ചില നേതാക്കൾ തത്‌ക്കാലം ലയനം വേണ്ടെന്ന അഭിപ്രായക്കാരാണ്. ഇക്കാര്യത്തിൽ സുനേത്ര പവാറിന്റെ നിലപാട് നിർണായകമാകും.