ബാരാമതി അപകടം: ട്രാഫിക്കിൽ കുടുങ്ങി പൈലറ്റ് സുമിത് എത്തിയത് പകരക്കാരനായി
മുംബയ്: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ സഞ്ചരിച്ച വിമാനത്തിന് പൈലറ്റായി കമ്പനി നിശ്ചയിച്ചിരുന്നത് മറ്റൊരാളെ.
ട്രാഫിക് കുരുക്കിൽപ്പെട്ടതിനെത്തുടർന്ന് പൈലറ്റിന് എത്താൻ കഴിയാതിരുന്നതോടെ ക്യാപ്ടൻ സുമിത് കപൂറിനെ നിയോഗിക്കുകയായിരുന്നു.
ഹോങ്കോങ്ങിൽ നിന്ന് കുറച്ചുദിവസം മുൻപാണ് സുമിത് മടങ്ങിയെത്തിയത്. അവസാന മണിക്കൂറിലാണ് അജിത് കപൂറിന്റെ വിമാനം പറത്താൻ വിളിച്ചതെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. ലാൻഡിംഗിനിടെ പൈലറ്റിന് സംഭവിച്ച പിഴവാണ് അപകട കാരണമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ 16,000 മണിക്കൂറോളം വിമാനം പറത്തി പരിചയമുള്ളയാളാണ് സുമിതെന്നും തെറ്റ് സംഭവിക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും സുഹൃത്തുക്കൾ പറയുന്നു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഎസ്ആർ വെൻച്വേഴ്സ് എന്ന കമ്പനിയുടെ ലിയർജെറ്റ് 45 എന്ന വിമാനത്തിലാണ് അജിത്ത് ബാരാമതിയിലേക്ക് പുറപ്പെട്ടത്. രാവിലെ എട്ടിന് വിമാനം പറന്നുയർന്നു. സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നിലത്തിറക്കാൻ രണ്ടാമതും ശ്രമിക്കവേ 8.45ന് വിമാനം തകർന്നുവീഴുകയായിരുന്നു. അജിത്തിനെ കൂടാതെ സുമിത് കപൂർ, സഹപൈലറ്റ് സാംഭവി പഥക്, ഫ്ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി, അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാധവ് എന്നിവരാണ് കൊല്ലപ്പെട്ടത്.