വിലക്ക് മറച്ചുവച്ച് മത്സരിച്ച് വിജയിച്ച എൽ.ഡി.എഫ് സ്വതന്ത്ര വിവാദത്തിൽ

Friday 30 January 2026 11:49 PM IST

കുട്ടനാട്: തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് നിലനിൽക്കെ,​ പുളിങ്കുന്ന് പഞ്ചായത്ത് നാലാം വാർഡിൽ നിന്ന് എൽ.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസിന്റെ നടപടി വിവാദത്തിലേക്ക്.

കഴിഞ്ഞ തവണ യു.ഡി.എഫ് ധാരണ പ്രകാരം ആദ്യ രണ്ടുവർഷം പഞ്ചായത്ത് പ്രസിഡന്റാകുകയും കാലാവധി കഴിഞ്ഞിട്ടും സ്ഥാനം ഒഴിയാൻ തയ്യാറാകാതെ വന്നതോടെ അവിശ്വാസ പ്രമേയത്തിലൂടെ ഇവരെ പുറത്താക്കുകയായിരുന്നു.കൂടാതെ,​ കൂറുമാറ്റ നിയമ പ്രകാരം ഇലക്ഷൻ കമ്മിഷന് പരാതിയും നല്കി.ഇതനുസരിച്ച് 6 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇവരെ വിലക്കിയിരുന്നു.

ഇതിനെതിരെ ഇവർ ഹൈക്കോടതിയിൽ നിന്ന് മൂന്നു മാസത്തേക്ക് താൽകാലിക സ്റ്റേവാങ്ങിയെങ്കിലും അതിനെതിരെയും യു.ഡി.എഫ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ 12ന് ഇവരുടെ സ്റ്റേ തള്ളുകയായിരുന്നു.

ഈ ഉത്തരവ് മറച്ചുവച്ചാണ് ഇവർ ഇത്തവണ നാലാം വാർഡിൽ നിന്ന് എൽ.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച് നൂറിൽ കൂടുതൽ വോട്ടിന്റെ

ഭൂരിപക്ഷത്തിൽ വിജയിച്ച് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായത്. ഇതിനിടെയാണ് കള്ളിവെളിച്ചത്തായത്. തൊട്ടുപിന്നാലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഇവർ അയോഗ്യയാണന്ന് കാട്ടി യു.ഡി എഫ് അംഗങ്ങൾ സെക്രട്ടറിക്ക് നോട്ടീസ് നല്കിയെങ്കിലും അത് അംഗീകരിച്ചില്ല.

സമരവുമായി

യു.ഡി.എഫ്

അയോഗ്യത ചൂണ്ടിക്കാട്ടിയിട്ടും അത് അംഗീകരിക്കാതെ അമ്പിളി ടി.ജോസിനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ച റിട്ടേണിംഗ് ഓഫീസർ,​ കമ്മിറ്റിയിൽ പങ്കെടുപ്പിച്ച സെക്രട്ടറി എന്നിവർക്കെതിരെ കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ സമരവുമായി രംഗത്തെത്തുകയും ചെയ്തതോടെ സംഭവം വൻ വിവാദമായി. സമരം യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ തങ്കച്ചൻ വാഴച്ചിറ ഉദ്ഘാടനം ചെയ്തു. പഞ്ചാത്തംഗങ്ങളായ ജോഷി കൊല്ലാറ, സജിതാ മനോജ്, ഷൈനി മാർട്ടിൻ, മഞ്ജു ബിജു കവലേച്ചിറ എന്നിവർ സംസാരിച്ചു.