ക്യൂബയ്ക്ക് എണ്ണ നൽകിയാൽ തീരുവ: ട്രംപ്

Saturday 31 January 2026 7:27 AM IST

വാഷിംഗ്ടൺ: ക്യൂബയിലേക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങൾക്ക് തീരുവ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്തരം രാജ്യങ്ങളിൽ നിന്ന് യു.എസിലേക്കുള്ള ഇറക്കുമതികൾക്ക് അധിക തീരുവ ചുമത്താൻ അനുവദിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പിട്ടു. തീരുവ എത്ര ശതമാനമായിരിക്കുമെന്നോ ഏതൊക്കെ രാജ്യങ്ങൾക്ക് ചുമത്തുമെന്നോ നിലവിൽ യു.എസ് വ്യക്തമാക്കിയിട്ടില്ല.

ക്യൂബ പരാജയപ്പെട്ട രാജ്യമാണെന്നും നിലവിലെ ഭരണസംവിധാനത്തിന് കീഴിൽ രക്ഷപെടൽ അസാദ്ധ്യമാണെന്നുമാണ് ട്രംപ് പറയുന്നത്. വെനസ്വേലയിൽ നിന്നുള്ള എണ്ണ വരവ് നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് ക്യൂബ. വിതരണം നിറുത്താൻ മെക്സിക്കോ കടുത്ത സമ്മർദ്ദത്തിലുമാണ്.

നിലവിൽ ഊർജ്ജ ക്ഷാമം നേരിടുന്ന ക്യൂബയിൽ 20 ദിവസത്തേക്കുള്ള ഇന്ധന ശേഖരം മാത്രമാണുള്ളതെന്ന് കരുതുന്നു. രാജ്യത്തെ ജനങ്ങളെ ശ്വാസംമുട്ടിക്കാനുള്ള ക്രൂരമായ പ്രവൃത്തിയാണ് യു.എസിന്റേതെന്ന് ക്യൂബ ആരോപിച്ചു. ക്യൂബയ്ക്ക് പിന്തുണയുമായി ചൈന രംഗത്തെത്തി.

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതോടെ അവരുടെ അടുത്ത സഖ്യകക്ഷിയായ ക്യൂബയിലേക്കാകും തങ്ങളുടെ സമ്മർദ്ദ തന്ത്രങ്ങൾ കേന്ദ്രീകരിക്കുകയെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.