12 വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ; മൃതദേഹം വികൃതമാക്കി വീഡിയോ അമ്മയ്‌ക്ക് അയച്ചുകൊടുത്തു
ന്യൂഡൽഹി: 12കാരനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹത്തിന്റെ വീഡിയോ ഭാര്യയ്‌ക്ക് അയച്ചുകൊടുത്ത് രണ്ടാനച്ഛൻ. ഡൽഹിയിലാണ് സംഭവം. ഇന്നലെ പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ ശാസ്ത്രി പാർക്ക് ചൗക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. പ്രതിക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കുട്ടിയുടെ തലയിലും മുഖത്തും കണ്ണുകളിലും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. വ്യാഴാഴ്ച ഫുട്ബോൾ കളിക്കാൻ പോയ മകനെ അവിടെ നിന്ന് കൂട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നെന്നാണ് കുട്ടിയുടെ മാതാവ് ആരോപിക്കുന്നത്. വഴക്കിനെത്തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ഭാര്യ പ്രതിയോട് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് കരുതുന്നത്.
മകന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങളടങ്ങിയ വാട്‌സാപ്പ് വീഡിയോ കുട്ടിയുടെ അമ്മയ്ക്ക് അജ്ഞാത നമ്പറിൽ നിന്ന് ലഭിക്കുകയായിരുന്നു. നിന്റെ മകനെ കൊണ്ടുപോ എന്നും വീഡിയോയിൽ പ്രതി പറഞ്ഞതായി ഇവർ പറയുന്നു. “മകൻ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. അവന്റെ ഒരു കണ്ണ് ചൂഴ്‌ന്നെടുത്തിരുന്നു. തല അടിച്ചു തകർത്തിരുന്നു. വീഡിയോ കണ്ടപ്പോൾ ഞാൻ തളർന്നു വീണുപോകുമെന്ന് തോന്നി. മകനെ കൊല്ലുമെന്ന് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, അയാൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല’’ കുട്ടിയുടെ അമ്മ പറഞ്ഞു.