ഉത്സവ വിളംബരമായി തെങ്ങുംവിള ക്ഷേത്ര ' മാനുഷം' ഊരുചുറ്റുന്നു

Sunday 01 February 2026 3:07 AM IST

മുടപുരം: ചിറയിൻകീഴ് മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവ അറിയിപ്പുമായി ' മാനുഷം' ഊരുചുറ്റുന്നു. ആചാരപ്പഴമ വിളിച്ചോതി ചുവന്ന പട്ടുടയാടയും തലപ്പാവും അണിഞ്ഞു കളഭവും വിഭൂതിയും ചാർത്തി സഹായിയുടെ അകമ്പടിയോടെ ഉത്സവ വിളംബരവുമായിട്ടാണ് ' മാനുഷം' നാടുചുറ്റുന്നത് . കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് നൂറ്റാണ്ടുകളായുള്ള ആചാരമാണിത്. ഭഗവതിയുടെ പ്രതിനിധികളായ മാനുഷം, ചുറ്റുമുള്ള എല്ലാ ഭവനങ്ങളും സന്ദർശിക്കും. കൈമണി കിലുക്കി വരവറിയിച്ച് , ക്ഷേത്ര പൂജാരി ഏല്പിച്ച ഭസ്മവും പ്രസാദവും ഭക്തജനങ്ങൾക്ക് നൽകി അനുഗ്രഹിച്ച്‌, ഓരോ വീട്ടിൽ നിന്നും ഭഗവതിക്കുള്ള നേർച്ചകൾ ക്ഷേത്രത്തിലെത്തിക്കുന്ന ചടങ്ങാണിത്. പണ്ട്, ക്ഷേത്രത്തിനു സമീപമുള്ള പ്രദേശം നെൽപ്പാടങ്ങളായിരുന്നു. നാട്ടുകാർ കാർഷിക വിളയുടെ ഒരുഭാഗം ഭഗവതിക്കായി മാറ്റിവയ്ക്കും . ഈ ധാന്യങ്ങൾ ശേഖരിച്ചാണ് അക്കാലത്ത് ഉത്സവ ചെലവുകൾ നിർവഹിച്ചിരുന്നത്. അന്ന് നാട്ടുകാർ ഉത്സവ വിശേഷങ്ങൾ അറിഞ്ഞിരുന്നതും മാനുഷങ്ങൾ വഴിയായിരുന്നു. മുടപുരം മംഗ്ലാവിൽ വീട്ടിൽ വി. വാഗീശൻ,മുടപുരം മൊണ്ടിവിള വീട്ടിൽ എൻ. മുരളി എന്നിവർക്കാണ് ഇപ്രാവശ്യം മാനുഷമാകാൻ നിയോഗം. സഹായികളായി ശിവകൃഷ്ണപുരം ശ്രീശൈലം വീട്ടിൽ പി.അശോകൻ,വേലിക്കകത്തുവീട്ടിൽ സുരേഷ് എന്നിവർ മാനുഷങ്ങളെ അനുഗമിക്കും. മകരം ഒന്നിനാണ് മാനുഷങ്ങൾ ഊരുചുറ്റിൽ ചടങ്ങ് ആരംഭിച്ചത്. കുംഭ ഭരണി മഹോത്സവം ഫെബ്രുവരി 15 ന് കൊടിയേറി 23 ന് സമാപിക്കും.