വ്യാജ മദ്യക്കടത്ത്: പ്രതികൾക്ക് മൂന്ന് വർഷം വീതം തടവും പിഴയും

Sunday 01 February 2026 12:43 AM IST

കൊല്ലം : വ്യാജമദ്യം കടത്തിയ കേസിലെ രണ്ട് പ്രതികൾക്ക് 3 വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി കരുനാഗപ്പള്ളി ക്ലാപ്പന വടക്ക് മുറിയിൽ കരൂൽ ഭവനിൽ സുരേഷ്(36), മൂന്നാം പ്രതി ആലപ്പുഴ പുതുപ്പള്ളി കളിയിക്കൽ പുത്തൻവീട്ടിൽ ഷാനവാസ് (34)എന്നിവരെയാണ് കൊല്ലം അഡിഷണൽ ഡിസ്ട്രിക്ട് സെഷൻസ്-6 ജഡ്ജി ഹരിപ്രിയ പി.നമ്പ്യാർ ശിക്ഷിച്ചത്. 2019 ഫെബ്രുവരി 27 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന സി.കെ.സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് മാരുതി മാരുതി സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടു വന്ന വ്യാജമദ്യവുമായി സുരേഷും ഷാനവാസും പിടിയിലായത്.

തുടർന്ന് ഷാനവാസിന്റെ വീട്ടിൽ നിന്ന് വ്യാജമദ്യം പിടിച്ചെടുത്തു. അങ്ങനെ ആകെ 117 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തു. കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന കേസിലെ രണ്ടാം പ്രതി വിചാരണവേളയിൽ മരണപ്പെട്ടു. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ആർ. ബിജുകുമാർ ആണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ഉഷാർ ഹാജരായി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മുഹമ്മദ് കുഞ്ഞ് പ്രോസിക്യൂഷൻ സഹായിയായിരുന്നു.