വിപ്ലവമാർഗത്തിൽ നിന്ന്, സുവിശേഷ പാതയിൽ
പതിനെട്ട് കൊലക്കേസുകളിൽ പ്രതിയായ കൊടും നക്സൽ എന്നാണ് മരണം വരെ വെള്ളത്തൂവൽ സ്റ്റീഫന് സമൂഹം നൽകിയ വിശേഷണം. കുറ്റബോധമില്ലേയെന്ന് അവസാന നാളുകളിൽ ചോദ്യങ്ങളുണ്ടായി. ''കുറ്റബോധം വിപ്ലവകാരികളുടെ നിഘണ്ടുവിലില്ല"" എന്നായിരുന്നു മറുപടി. സ്വയം വിമർശനമാണ് ശരിയെന്നും വിശ്വസിച്ചു. ചാരുമജുംദാറുടെ ഉന്മൂലന മാർഗത്തിലാണ് സ്റ്റീഫൻ വിശ്വസിച്ചത്. അഡിഗയേയും പി.എം. ജോസഫിനേയും ചേക്കുവിനേയുമടക്കം കൊന്നുതള്ളുമ്പോൾ ഒരിക്കലും ദയ തോന്നിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സായുധവിപ്ലവത്തിൽ ദാക്ഷണ്യത്തിന് സ്ഥാനമില്ല. ആദിവാസികളേയും തോട്ടം തൊഴിലാളികളേയും ചൂഷണംചെയ്യുന്ന വർഗശത്രുക്കളായിരുന്നു കണ്ണിൽ. ഹൈറേഞ്ചിലെ ലയങ്ങളിലെ അതിദാരിദ്ര്യവും അവരെ ഊറ്റുന്ന യജമാനത്വവും കണ്ടുമടുത്താണ് സ്റ്റീഫൻ 15-ാം വയസിൽ നക്സലായത്. അറസ്റ്റിലേക്ക് നയിച്ച തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ തോറ്റോടിയതിന് നക്സൽസംഘത്തിലെ ഒറ്റുകാരനെന്ന് ആക്ഷേപം കേട്ടു. എന്നാൽ ''പാകതവരാത്ത ചെറുപ്പമായിരുന്നതിനാൽ വിപ്ലവം അറിവില്ലായ്മയിൽ നിന്നുള്ള ആവേശമായിരുന്നു"" എന്നാണ് 'വെള്ളത്തൂവൽ സ്റ്റീഫന്റെ ആത്മകഥ" എന്ന പുസ്തകത്തിൽ പറയുന്നത്.
മുമ്പ് വശമുണ്ടായിരുന്ന തുന്നൽജോലിയാണ് ജയിൽവാസത്തിനുശേഷം സ്റ്റീഫന് ആശ്രയമായത്. എഴുത്തും വായനയും ആശ്വാസവും. ചരിത്രസാക്ഷ്യവും മാർക്സിയൻ ദർശനവും, ആതതായികൾ (കൊല്ലാൻ ആയുധമേന്തിയവർ), അർദ്ധബിംബം, പ്രചോദനം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം തുടങ്ങിയ പുസ്തകങ്ങളും രചിച്ചു. മകളുടെ ബി.എസ്.സി നഴ്സിംഗ് പഠനം പൂർത്തിയായ സമയത്താണ് ബൈബിളിന്റെ പുനർവായന. മതമുണ്ടാക്കാത്ത, ജാതിപറയാത്ത ക്രിസ്തുവിനെയാണ് ഇഷ്ടപ്പെട്ടത്. ഇതേക്കുറിച്ച് പറയുകയും എഴുതുകയും ചെയ്തപ്പോൾ സുവിശേഷ ചിന്തകൾ മനസിൽ നിറഞ്ഞു. ഗൾഫ് നാടുകളിലടക്കം സുവിശേഷപ്രസംഗം നടത്തി.