ഒരുമിച്ചിരുന്ന് വിശ്രമിക്കാൻ ഓട്ടുരുളിപോലെ ആൽത്തറ

Saturday 31 January 2026 11:31 PM IST

മുഹമ്മ: പൂഞ്ഞിലിക്കാവ് കാവുങ്കൽ ശ്രീദേവീ ക്ഷേത്ര മുറ്റത്തെത്തുന്ന ആരുമൊന്ന് കൗതുകത്തോടെ നോക്കിനിന്നുപോകും,​ ഓട്ടുരുളിയിൽ വളർന്ന് തണൽ വിരിച്ചുനിൽക്കുന്ന ആ അരയാലിനെ. ആൽത്തറകൾ ക്ഷേത്രങ്ങൾക്ക് ഒരു ഐശ്വര്യംതന്നെയാണ്. എന്നാൽ,​ ഓട്ടുരുളിയിലെ

ഈ അരയാൽ വേറെ ലെവലാണ്. ആദ്യ കാഴ്ചയിൽ അസൽ വാർപ്പാണെന്ന്

തോന്നിക്കുന്ന കോൺക്രീറ്റ് ആൽത്തറയ്ക്ക് മൂന്ന് മീറ്ററിലധികം വ്യാസമുണ്ട്.

ഈ വാർപ്പിന് ചുറ്റുമായി ഇരുപതിലധികം ആളുകൾക്ക് ഒരേസമയം

ഇരുന്ന് വിശ്രമിക്കാനും കഴിയും. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന് തൊട്ടടുത്താണ് എന്നതുകൊണ്ട് വഴിപാടിന് വരുന്നവർക്ക് ക്യൂ നിന്ന് മുഷിയാതെ ഇവിടെയിരുന്ന് കാറ്റുകൊള്ളാം. സന്ധ്യാനേരങ്ങളിൽ വൃദ്ധ ജനങ്ങൾക്ക് സുഹൃത്തുക്കളുമായി ഓർമ്മകൾ പങ്കുവയ്ക്കാം. ചില ക്ഷേത്രങ്ങളിലെ ആൽത്തറയിൽ വിളക്ക് വയ്ക്കുകയും ഭക്തർ ഇരിക്കുന്നത്

വിലക്കാറുണ്ടെങ്കിലും ഇവിടെ പൂർണമായി വിശ്രമത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. മുഹമ്മ പത്താം വാർഡ് നായ്ക്കാപറമ്പിൽ ഉദയനും ഭാര്യ ബിജിയുമാണ് മനോഹരമായ ഈ ആൽത്തറ ക്ഷേത്രത്തിനായി നിർമ്മിച്ചുനൽകിയത്. ഇതുകൂടാതെ ക്ഷേത്രംവക മറ്റൊരു ആൽത്തറ കൂടിയുണ്ട്. അതും നാട്ടുകാരുടെ വിശ്രമകേന്ദ്രം തന്നെയാണ്. യാത്രക്കാരും ഓട്ടോക്കാരും ഉൾപ്പടെ ധാരാളം ആളുകൾ എപ്പോഴും ഇവിടെ ഉണ്ടാകും.

അതിജീവനത്തിന്റെ ആൽമരം

ഒരുചെറിയ തിരിച്ചടിയിൽ പോലും മനുഷ്യജീവിതം തകർന്നുപോകുന്ന ഇക്കാലത്ത്,​ ആൽമരങ്ങൾ പകർന്നുനൽകുന്നത് അതിജീവനത്തിന്റെ വലിയൊരു പാഠമാണ്. മരങ്ങൾക്കിടയിലും കെട്ടിടങ്ങളുടെ ഭിത്തിയിലും കടന്നുകൂടുന്ന വിത്തുകൾ അതികഠിനമായ വേനലിൽ നശിക്കാതെ,​ മഴയിൽ മുളപൊട്ടുകയും പിന്നീടുള്ള കൊടും വേനലിൽ ജീവൻ അണയാതെ നിലകൊള്ളുകയും ചെയ്യുന്നു. കാലവർഷത്തിൽ ഇല വിരിച്ച് വേരുകളിറക്കി കൂടുതൽ ചൈതന്യവത്താകും. ഋതുഭേദങ്ങളിൽ ശാഖകൾ ആകാശത്തേക്ക് ഉയർത്തി വിജയം പ്രഖ്യാപിക്കും. ഒരിക്കൽ നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതമാണ് ആൽമരം ഇത്തരത്തിൽ മനോഹരമായി ജീവിച്ചു കാണിക്കുന്നത്. ആൽത്തറ ചർച്ചകളും ഒരുതരം ജീവിതം തിരിച്ചുപിടിക്കലാണ്.