അതിർത്തിയിൽ പാക് ഡ്രോൺ; തെരച്ചിൽ ഊർജ്ജിതം

Sunday 01 February 2026 12:42 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിൽ പാക് ഡ്രോൺ കണ്ടതിനെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചു.

സാംബ ജില്ലയിലെ ചില്ല്യാരി ഗ്രാമത്തിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തിയിലാണ് ഡ്രോൺ കണ്ടത്. അന്താരാഷ്ട്ര അതിർത്തിക്കു മുകളിൽ പത്ത് മിനിട്ട് പറന്ന ശേഷം ഇത് പാകിസ്താനിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. ഇതോടെ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും പൊലീസും സുരക്ഷാ സേനയും തെരച്ചിൽ ഊർജ്ജിതമാക്കി. ഡ്രോൺ വഴി ആയുധങ്ങളോ മയക്കുമരുന്നോ എത്തിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സാംബ ജില്ലയിലെ രാംഗഡ് സെക്ടറിലെ രത്തൻപുർ ഗ്രാമത്തിലെഇന്ത്യൻ പ്രദേശത്തിന് മുകളിൽ കുറച്ചുനേരം പറന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വെള്ളിയാഴ്ച സാംബയിലെ രാംഗഡ് സെക്ടറിലെ രത്തൻപുർ ഗ്രാമത്തിന് സമീപം സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

മുമ്പും പല തവണ അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ ഡ്രോണുകൾ കണ്ടെത്തിയിരുന്നു. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബിലും ജമ്മു കാശ്മീരിലും ആയുധങ്ങളും മയക്കുമരുന്നുമെത്തിക്കാൻ പാകിസ്താൻ സ്ഥിരമായി ഡ്രോണുകൾ ഉപയോഗിക്കാറുണ്ട്.

ഏറ്റുമുട്ടൽ

ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ദോഗ്ലാം പ്രദേശത്ത് ഭീകരർ ഒളിച്ചുതാമസിക്കുന്നതായി ലഭിച്ച വിവരത്തെത്തുടന്ന് ഇന്നലെ പുലർച്ചെ 5.40 ഓടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.

സൈനികർ വരുന്നതുകണ്ട് ഭീകരർ വെടിയുതിർത്തു. സൈന്യം തിരിച്ചടിച്ചു. വെടിവയ്പ് തുടരുകയാണ്. കൂടുതൽ സൈനികർ സ്ഥലത്തെത്തിയിട്ടുണ്ട്. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരർ പ്രദേശത്തുണ്ടെന്നാണ് റിപ്പോർട്ട്.