കേന്ദ്ര ബഡ്ജറ്റ് 2026; കേരളത്തിന് നിരാശ മാത്രം, അതിവേഗ റെയിൽ ഇടനാഴിയില്ല
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബഡ്ജറ്റ് അവതരണം പൂർത്തിയായി. ധനമന്ത്രി നിർമ്മല സീതാരാമനാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ഇന്ത്യ സാമ്പത്തിക വളർച്ച നേടിയെന്നും സ്ഥിരത കെെവരിച്ചെന്നും ധനമന്ത്രി അറിയിച്ചു. രാജ്യത്ത് ദാരിദ്ര നിർമ്മാർജ്ജനം നടത്തിയെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. ബഡ്ജറ്റിൽ എയിംസ് അടക്കം പ്രതീക്ഷിച്ച കേരളത്തിന് ഒന്നും ലഭിച്ചില്ല. ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ പ്രഖ്യാപിച്ചതിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളെ ഉൾപ്പെടുത്തിയെങ്കിലും കേരളത്തിലെ നഗരങ്ങളെ ഒഴിവാക്കി.
തുടർച്ചയായി 9-ാം തവണ ബഡ്‌ജറ്റ് അവതരിപ്പിച്ച് ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ് നിർമ്മല സീതാരാമൻ. 1999നുശേഷം ബഡ്‌ജറ്റ് അവതരണം ഞായറാഴ്ചയാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. രാവിലെ ധനകാര്യ മന്ത്രാലയത്തിലെത്തിയ ശേഷം നിർമ്മല രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. രാഷ്ട്രപതിയെ ബഡ്ജറ്റ് കാണിച്ചശേഷമാണ് പാർലമെന്റിൽ എത്തിയത്.