കേന്ദ്ര ബഡ്ജറ്റ് 2026; ആദായ നികുതി നിയമത്തിൽ വരുന്നത് വൻ മാറ്റം, നയങ്ങൾ ലഘൂകരിക്കും
ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായനികുതി നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ബഡ്ജറ്റ് അവതരണത്തിലായിരുന്നു ഈ പ്രഖ്യാപനം. നികുതി നയങ്ങൾ ലഘൂകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. പുതിയ ഫോമുകളും കുറഞ്ഞ ടിസിഎസ് നിരക്കുകളും അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടൊപ്പം ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ ചില മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഐടിആർ -1, ഐടിആർ - 2 ഫോമുകൾ ഉപയോഗിച്ച് വ്യക്തിഗത നികുതിദായകർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലായ് 31വരെ ആക്കി. പരിശോധനയ്ക്ക് ശേഷവും ടാക്സ് റിട്ടേൺ വിവരം പുതുക്കാം.
വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് ഇനി മുതൽ നികുതിയുണ്ടാകില്ല. ഈ വർഷം ധനക്കമ്മി കുറയ്ക്കും. ജിഡിപിയുടെ 4.5 ശതമാനം ആകും. വിദേശയാത്രയുടെ ടിസിഎസ് അഞ്ചിൽ നിന്ന് രണ്ട് ശതമാനമായി. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് അഞ്ചിൽ നിന്ന് രണ്ട് ശതമാനമായി കുറയ്ക്കും. വരുമാനം കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും. വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കെെമാറ്റത്തിന് നികുതി ചുമത്തും. ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടുമെന്നും ബഡ്ജറ്റിൽ പറയുന്നു.
പ്രവാസികളുടെ വസ്തുഇടപാടിന് സ്രോതസിൽ നിന്നും നികുതി ഈടാക്കുന്നതിനുള്ള നടപടിക്രമം ലളിതമാക്കും. ഇനി മുതൽ സ്ഥലം വാങ്ങുന്നയാൾക്ക് സ്വന്തം പാൻ കാർഡ് ഉപയോഗിച്ച് ടിഡിഎസ് അടയ്ക്കാം. ഇതോടെ വസ്തു ഇടപാടുകളിൽ ടിഎഎൻ ഒഴിവാക്കുകയും ഇടപാടുകൾ കൂടുതൽ എളുപ്പമുള്ളതാകുകയും ചെയ്യും.
20 ലക്ഷം രൂപയിൽ താഴെയുള്ള വിദേശ നിക്ഷേപങ്ങൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന വ്യക്തികളെ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറുമാസം വരെ സമയം അനുവദിച്ചിട്ടുണ്ട്. ക്ലാഡ് സർവീസുകൾക്ക് 2047 വരെ ടാക്സ് ഹോളിഡേ ആണ്. കാപക്സിൽ നിക്ഷേപിക്കുന്ന വിദേശ ഇന്ത്യക്കാർക്ക് അഞ്ച് വർഷത്തേക്ക് നികുതിയിളവ് ഉണ്ടാകും.