കേന്ദ്ര ബഡ്ജറ്റ്: മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല,​ എക്സിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

Sunday 01 February 2026 7:42 PM IST

ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാം ബഡ്ജറ്റിനെ കുറിച്ച് ഒടുവിൽ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇന്ത്യയുടെ യഥാർത്ഥ പ്രതിസന്ധികൾക്ക് മുന്നിൽ കണ്ണടച്ച ബഡ്ജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തൊഴിലില്ലാത്ത യുവാക്കളെയും മൂലധനം പിൻവലിക്കുന്ന നിക്ഷേപകരെയും അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക് സമ്പാദ്യം കുത്തനെ ഇടിയുന്നു. കർഷകർ ദുരിതത്തിലാണ്. എന്നാൽ എല്ലാവരെയും അവഗണിക്കുന്ന ബഡ്‌ജറ്റാണ് ഇതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

നേരത്തെ ബഡ്ജറ്റിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നില്ല. തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ പാർലമെന്റ് വേദിയായി ഉപയോഗിക്കുമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. പാർലമെന്റിന് പുറത്ത് കാത്തുനിന്നിരുന്ന മാദ്ധ്യമ പ്രവർത്തകരോടാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. രാഹുലിനൊപ്പം ഉണ്ടായിരുന്ന വയനാട് എം.പി പ്രിയങ്ക ഗാന്ധിയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.

മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബഡ്ജറ്റാണ് നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചത്. ഇന്ത്യ സാമ്പത്തിക വളർച്ച നേടിയെന്നും സ്ഥിരത കൈവരിച്ചെന്നും ധനമന്ത്രി അറിയിച്ചു. രാജ്യത്ത് ദാരിദ്ര നിർമ്മാർജ്ജനം നടത്തിയെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. ബഡ്ജറ്റിൽ എയിംസ് അടക്കം പ്രതീക്ഷിച്ച കേരളത്തിന് ഒന്നും ലഭിച്ചില്ല. ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ പ്രഖ്യാപിച്ചതിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളെ ഉൾപ്പെടുത്തിയെങ്കിലും കേരളത്തിലെ നഗരങ്ങളെ ഒഴിവാക്കി.