വിസ്മയകാഴ്ചകൾ നിറഞ്ഞ വെള്ളാണിക്കൽ പാറമുകൾ  അവഗണന മാത്രം ബാക്കി

Monday 02 February 2026 3:56 AM IST

 2015ൽ പ്രഖ്യാപിച്ച ടൂറിസം പദ്ധതി ഇപ്പോഴും ഫയലിൽ

പോത്തൻകോട്: അസ്മയ സൂര്യന്റെ ഇളംവെയിലും ചെറിയ കോടമഞ്ഞും അറബിക്കടലിന്റെ വശ്യമനോഹാരിതയുമെല്ലാം കാഴ്ചക്കാർക്ക് വ‌ർണച്ചിത്രങ്ങളൊരുക്കുന്ന മിനി പൊന്മുടിയെന്ന വെള്ളാണിക്കൽ പാറമുകൾ,അവഗണനയുടെ നാടക്കുരുക്കിൽ കുടുങ്ങിയിട്ട് 10 വർഷങ്ങൾ. പ്രകൃതി കനിഞ്ഞുനൽകിയ കാഴ്ചകൾ നുകരാൻ നിരവധിപ്പേർ എത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻപോലും അധികാരികൾക്കാകുന്നില്ല.2015ൽ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ചെങ്കിലും എല്ലാം ഫയലിൽ ഒതുങ്ങി.

സാഹസിക വിനോദത്തിന് ബൃഹത് പദ്ധതി

23 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാറമുകൾ സമുദ്രനിരപ്പിൽ നിന്ന് 650 അടി ഉയരെയാണ് സ്ഥിതിചെയ്യുന്നത്.ആധുനിക ചിൽഡ്രൻസ് പാർക്ക്,പാറയിൽ കൊത്തിയെടുത്ത നടപ്പാത,പാറയിൽ ഇരുന്ന് കാഴ്ചകൾ കാണാനുള്ള ഇരിപ്പിടങ്ങൾ,തെരുവ് വിളക്കുകൾ,വാഹന പാർക്കിംഗ്,റോപ്‌വേ,ഔഷധ ഉദ്യാനങ്ങൾ,ഫാമിലി റിസോർട്ടുകൾ,കൃത്രിമ വെള്ളച്ചാട്ടം,റോക്ക് ഗാർഡൻ,കഫ്തീരിയകൾ, പാരാഗ്ലൈഡിംഗ്, മൗണ്ടൻ സൈക്ളിംഗ്, റോപ്പ് ക്ലൈമ്പിംഗ്, കുതിര സവാരി, അഡ്വെഞ്ചർ പാർക്കുകൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു.ചരിത്രവും ആചാര അനുഷ്ഠാനങ്ങളും ടൂറിസവും കൈകോർക്കുന്ന വെള്ളാണിക്കൽ പാറമുകൾ തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതിക്ക് അനുയോജ്യമായാണ് വിലയിരുത്തപ്പെടുന്നത്.

ചരിത്രവും വിശ്വാസവും ഇഴചേർന്നയിടം

ദേശീയപാത തോന്നയ്ക്കലിൽ 16-ാം മൈൽ വഴിയും പോത്തൻകോട് കോലിയക്കോട് വഴി 2 കിലോമീറ്ററും,വെഞ്ഞാറമൂട് പാറക്കൽ വഴി 5 കിലോമീറ്ററും,വേങ്ങോട് നിന്ന് 3 കിലോമീറ്ററും,ആറ്റിങ്ങൽ മുദാക്കൽ വഴി 5 കിലോമീറ്ററും യാത്രചെയ്‌താൽ വെള്ളാണിക്കൽ പാറമുകളിലെത്താം. തിരുവിതാംകൂറിൽ ഗോത്രവർഗക്കാരായ കാണിക്കാർ തിങ്ങിപ്പാർത്തിരുന്ന ഇവിടെ ആയിരവല്ലി ക്ഷേത്രവും വനദുർഗാ ക്ഷേത്രവും പഴമയുടെ പ്രതീകമായുണ്ട്.എല്ലാ വർഷവും ഉത്സവദിവസങ്ങളിൽ കാണിക്കാരെത്തി പൂജ നടത്തുന്ന ദക്ഷിണ കേരളത്തിലെ പ്രധാന ക്ഷേത്രമാണിത്.അപൂർവങ്ങളായ ചാറ്റുപാട്ടും കരിക്കേറും ഇന്നും അരങ്ങേറുന്നുണ്ട്.അഗസ്ത്യമലയിലുള്ള ഗോത്രവർഗക്കാരാണ് ഇരുമ്പ് കുഴലിൽ പല്ലുകൾ കൊത്തിയ കൊക്കല എന്ന സംഗീത ഉപകരണത്തിന്റെ അകമ്പടിയോടെ ചാറ്റുപാട്ട് നടത്തുന്നത്.