നാളികേര വില കുതിപ്പിൽത്തന്നെ

Monday 02 February 2026 1:59 AM IST

ഉദിയൻകുളങ്ങര: നാളികേര വില കുതിച്ചു കയറിയതോടെ കുടുംബങ്ങളും ഗ്രാമീണ

ഹോട്ടലുകൾ അടക്കമുള്ള ഭക്ഷണനിർമ്മാണ യൂണിറ്റുകളും പ്രതിസന്ധിയിലേക്ക്.

മൂന്നുമാസം മുൻപ് വരെ കിലോയ്ക്ക് 200രൂപയിൽ താഴെ വിലയുണ്ടായിരുന്ന വെളിച്ചെണ്ണയുടെ ചില്ലറ വില്പന 450കഴിഞ്ഞു. പച്ച തേങ്ങയുടെ വില കിലോയ്ക്ക് 55രൂപയും ഉണക്ക തേങ്ങയ്ക്ക് കിലോ 60രൂപയുമായി.

വെളിച്ചെണ്ണ വില ഇരട്ടിയിലധികമായതോടെ വർദ്ധന സാരമായി ബാധിച്ചത് ഹോട്ടൽ,തട്ടുകട,കാറ്ററിംഗ്, പലഹാര നിർമ്മാണ മേഖലകളെയാണ്. 10രൂപക്ക് പലഹാരങ്ങൾ നൽകിയിരുന്ന തട്ടുകടയ്ക്ക് വിലവർദ്ധന അനിവാര്യമായിട്ടുണ്ട്. 35രൂപയിൽ നിന്നും കിലോയ്ക്ക് 85രൂപ വരെ കടന്നത് ദിവസങ്ങൾ കൊണ്ട് മാത്രമാണ്. വെളിച്ചെണ്ണ, തേങ്ങ എന്നിവയുടെ വില വർദ്ധന കാരണം ശരാശരി 3000ത്തോളം രൂപ ദിവസവും അധിക ചെലവേറുന്നതിനാൽ വെളിച്ചെണ്ണ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത് നഷ്ടത്തിലാണെന്ന് വ്യാപാരികൾ പറയുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കെത്തുന്ന തേങ്ങയുടെ വിപണി നിയന്ത്രിക്കുന്നത് തമിഴ്‌നാട് ഉൾപ്പെടെയുള്ള തോട്ടം നടത്തിപ്പുകാരാണ്.

വിപണിയിൽ വ്യാജ വെള്ളിച്ചെണ്ണയും

കേരളത്തിൽ കൂടുതലും കരിക്ക് വില്പനയിലേക്ക് ചുവട് മാറിയതും വില വർദ്ധനയ്ക്ക് കാരണമായി.

തെങ്ങ് കൃഷിയോട് താത്പര്യം കുറഞ്ഞതും കെട്ടിടനിർമ്മാണങ്ങൾക്കായി വൻതോതിൽ തെങ്ങുകൾ

മുറിച്ചുമാറ്റിയതും നാളികേര ഉത്പാദനത്തിൽ വൻ ഇടിവ് സൃഷ്ട‌ിക്കുന്നുണ്ട്.

അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ വ്യാജ വെള്ളിച്ചണ്ണ വിപണിയിൽ സജീവമാണ്. ഈ

വെള്ളിച്ചണ്ണയ്ക്കും ഡിമാന്റേറെയാണ്.

കരിക്കിനും വില

കരിക്കിന്റെ വിലയിലും ഉയർച്ചയുണ്ട്. 25മുതൽ 36രൂപയ്ക്ക് വരെയാണ് തമിഴ്‌നാട്ടിൽ നിന്നും

കരിക്കെത്തിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് സ്ഥലത്തെത്തിച്ചിരുന്ന കരിക്കിന് 34മുതൽ 39വരെയായിരുന്നു വില.

വില ഉയരാൻ സാദ്ധ്യത

തേങ്ങ,വെളിച്ചെണ്ണ വിലയ്ക്ക് 500രൂപ കഴിയാൻ സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ വിലയിരുത്തുന്നു.

വെളിച്ചെണ്ണ അസംസ്‌കൃത വസ്തുക്കളുമായി ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക സാധനങ്ങളുടെ

വിപണിയും വില വർദ്ധനവിന് കാര്യമായി പ്രതിഫലിക്കുന്നുണ്ട്.

വെളിച്ചെണ്ണ വില 350 മുതൽ 450വരെ

കൊപ്ര-190രൂപ