സൗത്ത് സ്റ്റേഷനിൽ ബ്രിട്ടീഷ് വനിതയുടെ പാസ്പോർട്ടും പണവും കവർന്നു
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ യാത്ര അവസാനിച്ച ട്രെയിനിൽ ബ്രിട്ടീഷ് വനിത മറന്നുവെച്ച പണവും പാസ്പോർട്ടും അടങ്ങിയ ബാഗ് മോഷണം പോയി. തമിഴ്നാട്ടിൽ നിന്ന് കൊച്ചി സന്ദർശിക്കാൻ സുഹൃത്തിനൊപ്പം ബംഗളൂരു-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് ട്രെയിനിൽ എത്തിയ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡ് ഓൺ അവണിലെ ലുവാന തെരേസ ഇഡയുടെ 22,000 രൂപയും 5,0000 രൂപ വിലപിടിപ്പുള്ള ഐ ഫോണും പാസ്‌പോർട്ടും ക്രെഡിറ്റ് കാർഡും അടങ്ങുന്ന ട്രാവൽ ബാഗാണ് മിനിറ്റുകളുടെ വ്യത്യാസത്തിന് അടിച്ചു മാറ്റിയത്.
കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുഹൃത്ത് ജോവാന കൂപ്പർക്കൊപ്പം എയർകണ്ടീഷൻ കോച്ചിലായിരുന്നു സഞ്ചാരം. വൈകിട്ട് 6.32ന് ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ ബാഗ് മറന്നുവെച്ചാണ് ഇരുവരും ഇറങ്ങിയത്. ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴാണ് ബാഗില്ലെന്ന കാര്യം ഓർത്ത് തിരിച്ചെത്തി കോച്ച് പരിശോധിച്ചത്. അപ്പോഴേക്കും ബാഗ് മോഷണം പോയിരുന്നു. റെയിൽവേ ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ ആൾക്കാരോട് അന്വേഷിച്ച ശേഷം എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.