കേരളത്തിനില്ല പക്ഷേ മലയാളികള്‍ക്ക് ഗുണം; ഏഴ് അതിവേഗ റെയില്‍ റൂട്ടുകളില്‍ ഇഷ്ടനഗരങ്ങളും

Sunday 01 February 2026 10:20 PM IST

തിരുവനന്തപുരം: കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അതിവേഗ റെയില്‍പാതയെന്ന ആശയം പോയവാരം വലിയ ചര്‍ച്ചയായിരുന്നു. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ സാദ്ധ്‌യതാ പഠനം ആരംഭിക്കുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ശ്രീധരന്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പഠനം ആരംഭിക്കുന്നതെന്ന് മെട്രോമാന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. 86,000 കോടി ചെലവില്‍ 2030ല്‍ പാത യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികള്‍.

എന്നാല്‍, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ബഡ്ജറ്റില്‍ ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ ഉള്‍പ്പെട്ടപ്പോള്‍ അതില്‍ കേരളം ഇടംപിടിച്ചില്ല. മലയാളികള്‍ക്ക് വലിയ നിരാശയാണ് ഈ പ്രഖ്യാപനം സമ്മാനിച്ചത്. ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ കേരളം ഏറ്റവും അധികം പ്രതീക്ഷിച്ച കാര്യങ്ങളില്‍ ഒന്നായിരുന്നു അതിവേഗ റെയില്‍ പാത സംബന്ധിച്ചുള്ളത്. എന്നാല്‍ പുതിയതായി പ്രഖ്യാപിച്ച ഏഴ് റൂട്ടുകളില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന നിരവധി നഗരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുംബയ് - പൂനെ, പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബംഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ - ബംഗളൂരു, ഡല്‍ഹി - വാരാണസി, വാരാണസി - സിലിഗുരി എന്നിവയാണ് പുതിയതായി പ്രഖ്യാപിച്ച ഇടനാഴികള്‍. നിരവധി ടെക്കികള്‍ ജോലി ചെയ്യുന്ന ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ നരഗങ്ങളെ ഉള്‍പ്പെടുത്തിയത് മാത്രമാണ് മലയാളിക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നത്. വിദ്യാഭ്യാസ, ബിസിനസ് രംഗത്തും നിരവധി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ ഇവയൊന്നും തന്നെ കേരളം വഴി കടന്ന് പോകുന്നില്ലെന്നത് നിരാശ തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്.