വൃദ്ധയെ തള്ളിയിട്ട് വീട് ആക്രമിച്ച കേസ്: പ്രതിക്കായി പൊലീസ് തെരച്ചിൽ തുടങ്ങി
തുരുത്തി (ചെറുവത്തൂർ): ഒറ്റക്ക് താമസിക്കുന്ന വൃദ്ധയായ വിധവയെ നിലത്ത് തള്ളിയിട്ട് മദ്യലഹരിയിൽ എത്തിയ യുവാവ് വീട് ആക്രമിച്ചു തകർത്ത സംഭവത്തിൽ കുറ്റവാളിയെ കണ്ടെത്താൻ ചന്തേര പൊലീസ് തെരച്ചിൽ തുടങ്ങി. പൊലീസ് നടപടി വൈകുന്നതായ ആക്ഷേപം കേരളകൗമുദി നൽകിയതിന് പിന്നാലെയാണ് പ്രതിയെ തേടി പൊലീസ് സംഘം തുരുത്തിയിലും ഓർക്കുളത്തും എത്തിയത്. തുരുത്തി ഓർക്കുളത്തെ ടി. കുഞ്ഞമ്മറുവിനെ ( 75 ) നിലത്ത് തള്ളിയിട്ട ശേഷമാണ് എരിഞ്ഞിക്കീൽ സ്വദേശിയായ സനൽ കുമാർ യാതൊരു പ്രകോപനവുമില്ലാതെ വീടിന് നേരെ ആക്രമണം നടത്തിയത്.
കുഞ്ഞമ്മാറുവിന്റെ ബന്ധു യു ദാമോദരന്റെ പരാതിയിൽ ബി.എൻ.സി 324(5) നാശനഷ്ടം വരുത്തൽ, 331(5) ഭവനഭേദനം, അതിക്രമിച്ചു കടക്കൽ, 115(1) തള്ളിയിട്ട് ശാരീരികമായ ദോഷം വരുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ചന്തേര പൊലീസ് സനൽ കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് വരെ സ്ഥലത്തെ ഒരു വീട്ടിൽ മരണാനന്തര ചടങ്ങിൽ യുവാവ് ഉണ്ടായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നുവെന്ന് അറിഞ്ഞ പ്രതി സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നുവെന്ന് പറയുന്നു. അതിനിടെ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായ വിവരമുണ്ട്.