ചീരയില കരിച്ചിലിന് ഡോക്ടറുടെ കൈയിൽ ഹോമിയോ മരുന്നുണ്ട്
ആലപ്പുഴ: ചീരപ്രേമികളെയും കർഷകരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഇലകരിച്ചിൽ രോഗത്തിന് ഹോമിയോ മരുന്നുമായി യുവ ഡോക്ടർ. ലീഫ് ബ്ലൈറ്റ് ഡിസീസ് എന്ന വ്യാധിക്ക് ഹോമിയോപ്പതിയിലുടെ ഫലപ്രദമായ പ്രതിരോധ മാർഗം കണ്ടെത്തിയിരിക്കുന്നത് മുഹമ്മ സ്വദേശിനി ഡോ.രൂപ ടി.ഭുവനാണ്. അടുത്ത മാസം ദുബായിൽ നടക്കുന്ന ലോകആയുഷ് സമ്മേളനത്തിൽ വിഷയം പ്രബന്ധമായി അവതരിപ്പിക്കും. പല മരുന്നുകളും ഇലകരിച്ചിൽ രോഗത്തിന് ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇവയുടെ ഉപയോഗം ചീരയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതാണ്.എന്നാൽ,ചില ഹോമിയോ മരുന്നുകളുടെ ഉപയോഗത്തിലൂടെ ചീരയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനൊപ്പം ഇലകരിച്ചിൽ രോഗത്തെ പൂർണമായും തുരത്താമെന്നാണ് ഗവേഷണത്തിലുടെ ഡോ.രൂപയുടെ കണ്ടെത്തൽ. ചോറ്റാനിക്കര ഡോ.പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജിലെ ഡിപാർട്ട്മെന്റ് ഒഫ് ഫാർമസിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.രൂപ, ഉന്നത പഠനത്തിന്റെ ഭാഗമായാണ് ഇലക്കരിച്ചിൽ രോഗത്തെക്കുറിച്ച് ഗവേഷണം നടത്തിയത്. ലോകത്താകമാനം ചെടികളിലും മൃഗങ്ങളിലും ഹോമിയോപ്പതി മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തിലേറ്റവും കുടുതൽ ഉപയോഗിക്കുന്ന ഇല്ലക്കറി വിഭാഗത്തിൽപ്പെടുന്ന ചീരയെ ഗവേഷണ വിഷയമായി തിരഞ്ഞെടുത്ത്. രോഗമുള്ള ഇലകളാണെന്ന് സർക്കാർ അംഗീകാരത്തോടെ സാക്ഷ്യപ്പെടുത്തിയ ശേഷമാണ് അതിൽ പരീക്ഷണം നടത്തിയത്. ലാബിനുള്ളിൽ വിവിധങ്ങളായ ഹോമിയോ മരുന്ന് സംയുക്തങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഓരോ ഘട്ടവും ശാസ്ത്രീയമായ അപഗ്രഥിച്ചു. ഇലകളിൽ നിന്ന് രോഗബാധ ക്രമേണ മാറുന്നതും ചെടികൾക്ക് നല്ല വളർച്ച വരുന്നതായുള്ള ഫലമാണ് ലഭിച്ചത്. ഈ വസ്തുതകളുടെ സംഗ്രമാണ് ശാസ്ത്രീയായ വിശദാംശങ്ങളിലുടെ പ്രബന്ധമാക്കി ദുബായിൽ അവതരിപ്പിക്കുന്നത്. മുഹമ്മ തൈമറ്റത്തിൽ ഡോ.അശ്വിൻ പണിക്കരുടെ ഭാര്യയാണ് ഡോ.രൂപ.