പള്ളിപ്പുറം അമ്പിളി കൊലക്കേസ്; വിധി ഇന്ന്
ആലപ്പുഴ: ചേർത്തല പള്ളിപ്പുറം തിരുനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളിയെ ഭർത്താവ് രാജേഷ്കുമാർ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. 2024 മേയ് 18ന് വൈകിട്ട് ആറിനായിരുന്നു സംഭവം. ജലഗതാഗതവകുപ്പിലെ ജീവനക്കാരനായ രാജേഷ് പള്ളിപ്പുറം - ചേർത്തല റോഡിൽ പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപം അമ്പിളിയെ കുത്തി കൊലപ്പെടുത്തുകയും കളക്ഷൻ ബാഗ് തട്ടിയെടുത്ത് കൊണ്ടുപോവുകയുമായിരുന്നു.
ചേർത്തല പൊലീസ് ഇൻസ്പെക്ടർ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്ന് തന്നെ പ്രതിയെ പിടികൂടി. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിചാരണ കോടതിയിലും, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതി ഫയൽ ചെയ്ത ജാമ്യ ഹർജികൾ തള്ളി. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയുടെ കോടതിയിൽ നടന്ന വിചാരണയിൽ പ്രോസിക്യൂഷൻ ദൃക്സാക്ഷികളെയും, ശാസ്ത്രീയ തെളിവുകളും മെഡിക്കൽ തെളിവുകളും ഹാജരാക്കി. സി.പി.ഒ മാത്യു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. അഡീഷ്ണൽ ഗവ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ.ശ്രീമോൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.