ധന കമ്മിഷൻ: കേരളത്തിന് 10,000 കോടി അധികം കിട്ടും
ന്യൂഡൽഹി: കേന്ദ്ര നികുതിയുടെ 41% ശതമാനം സംസ്ഥാന വിഹിതമായി നിലനിർത്തി 16-ാം ധനക്കമ്മിഷൻ. അതേസമയം കേരളത്തിന്റെ വിഹിതം നിലവിലെ 1.92% ൽ നിന്ന് 2.382% ആയി ഉയർന്നു. ഏകദേശം 10,000 കോടി രൂപ അധികമായി ലഭിക്കും. ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ വലിയ സംസ്ഥാനങ്ങളുടെ വിഹിതത്തിൽ ഇടിവ് സംഭവിച്ചു.
15-ാം ധനകാര്യ കമ്മിഷൻ പ്രകാരം നിലവിലുള്ള 41 ശതമാനം 50%മായി വർദ്ധിപ്പിക്കണമെന്ന കേരളമടക്കം സംസ്ഥാനങ്ങളുടെ ആവശ്യം തള്ളിയാണ് വിഹിതം നിലനിർത്തിയത്. 2026–27 മുതൽ 2030–31 വരെ നികുതി വിഹിതം 41% തുടരും. ഇതിലേക്കായി കേന്ദ്രം 1.4 ലക്ഷം കോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തി.റവന്യൂ കമ്മി ഗ്രാന്റുകൾ നൽകരുതെന്ന് കമ്മിഷൻ ശുപാർശ ചെയ്‌തു. അതല്ലാതെ തന്നെ സംസ്ഥാനങ്ങൾക്ക് വരുമാനം വർദ്ധിപ്പിക്കാനും ചെലവ് യുക്തിസഹമാക്കാനും സാധിക്കും. റവന്യു കമ്മി ഗ്രാന്റുകൾ വഴി സാമ്പത്തിക അച്ചടക്കം സാദ്ധ്യമാകില്ലെന്നും ആശ്രയത്വം കൂട്ടുമെന്നും കമ്മിഷൻ പറയുന്നു.
2026–31 കാലയളവിൽ ഗ്രാമീണ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി 7,91,000 കോടി രൂപ നീക്കിവച്ചു. വെള്ളം, ശുചിത്വം, നഗര അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നലും നൽകി.