ക്ഷീര കർഷകർക്ക് ദുരിത കാലം
കിളിമാനൂർ: ക്ഷീര കർഷകർക്ക് ദുരിതകാലം ആരംഭിച്ചു.കനത്ത ചൂടിനും ജലദൗർഭല്യത്തിനും പുറമെ, കാലിത്തീറ്റയ്ക്കും വയ്‌ക്കോലിനും വില കൂടിയതോടെ കൃഷി ഉപേക്ഷിക്കുകയേ നിവർത്തിയുള്ളൂവെന്ന് ക്ഷീര കർഷകർ പറയുന്നു.കാലിത്തീറ്റയ്ക്കും വയ്‌ക്കോലിനും ആഴ്ചതോറും
വില കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണെന്ന് .സർക്കാർ സ്ഥാപനങ്ങളും സ്വകാര്യകമ്പനിയും വീണ്ടും കാലിത്തീറ്റയ്ക്ക് 25 രൂപയോളം വർദ്ധിപ്പിച്ചു. എന്നാൽ ഇതിന് ആനുപാതികമായി പാലിന് വില ലഭിക്കാത്തതാണ് ക്ഷീരകർഷകർക്ക് തിരിച്ചടിയായത്. സർവീസ് സഹകരണ സംഘത്തിൽ നിന്ന് ലഭിക്കുന്ന കേരള ഫീഡ്‌സിന് മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്.
കെ.എസ് കാലിത്തീറ്റയ്ക്ക് ഒരു ചാക്ക് 1440 രൂപയായി വർദ്ധിച്ചു.കേരള ഫീഡ്‌സ് വില 1455 രൂപയാണ്.പിണ്ണാക്കിനും വയ്‌ക്കോലിനും അടക്കം വില ഉയർന്നതോടെ ഉത്പാദനച്ചെലവ് ഉയർന്നെന്ന് ക്ഷീരകർഷകർ പറയുന്നു. കടുത്ത ചൂടിൽ പാലുത്പാദനവും കുറഞ്ഞു. ചൂടിൽ പച്ചപ്പുല്ല് കരിഞ്ഞുണങ്ങിയതും തരിശുപാടങ്ങളിൽ അടിക്കടിയുണ്ടാവുന്ന തീപിടിത്തവും വില്ലനായിട്ടുണ്ട്.
നാടൻ കച്ചിയും കിട്ടാക്കനി
ചെറുകിട കർഷകരാണ് കൂടുതൽ ദുരിതത്തിലായത്.പാടശേഖരങ്ങളിലെ ഭൂരിഭാഗയിടങ്ങളിലും നെൽകൃഷിയുള്ളത് പച്ചപ്പുല്ല് കിട്ടാത്തതിന് കാരണമാണ്. മറ്റൊരു ആശ്രയമായ കച്ചിയും കിട്ടാനില്ല.തമിഴ്‌നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഒരു തിരി കച്ചിക്ക് 30 രൂപയാണ് വില.
ദിവസവും ഇരുപത് കിലോ പച്ചപ്പുല്ലെങ്കിലും പശുകൾക്ക് ലഭിക്കണം
ജലദൗർലഭ്യം കാരണം പശുക്കളെ കുളിപ്പിക്കാനും കഴിയാത്ത സ്ഥിതി
അകിട് വീക്കം, കാത്സ്യം എന്നിവയ്ക്കുള്ള മരുന്നുകൾക്കും വില ഉയരുന്നു
ഉത്പാദനം കുറഞ്ഞതും പാലിന് വില വർദ്ധിക്കാത്തതും തിരിച്ചടിയായി