ലഹരിക്കെതിരെ തിരശീല ഉയരുന്നു; 'നാടകവണ്ടി' സ്‌കൂളുകളിലേക്ക്
തൃശൂർ: കുട്ടിക്കൂട്ടുകാരുടെ ഇടയിലേക്ക് അറിവും രസവും പകർന്നുനൽകാൻ 'നാടകവണ്ടി' സ്‌കൂളുകളിലേക്കുള്ള യാത്ര തുടങ്ങുകയാണ്. രംഗചേതന ഡയറക്ടർ കെ.വി. ഗണേഷും ഭാര്യ പി.വി. മിനിയുമാണ് നാടകവണ്ടിയിലെ യാത്രക്കാർ. നാടകവണ്ടിയുടെ ഡ്രൈവർ ജിജു പള്ളിപ്പുറവും കഥാപാത്രമായി മാറും. ലഹരിവിമുക്ത സമൂഹത്തെ വാർത്തെടുക്കുകയും കുട്ടികളിലെ സ്‌ക്രീൻ അഡിക്ഷൻ കുറയ്ക്കുകയുമാണ് ലക്ഷ്യം. കളികളിലൂടെയും ചോദ്യങ്ങളിലൂടെയും കുട്ടികളോടും അദ്ധ്യാപകരോടും രക്ഷിതാക്കളോടും സംവദിച്ചാകും 80 മിനിറ്റ് ദൈർഘ്യമുള്ള ജീവിതം ലഹരി എന്ന നാടകത്തിന്റെ അവതരണം. തൃശൂർ ജില്ലാ ആസൂത്രണ സമിതിയുടെ വിദ്യാഭ്യാസ പദ്ധതി സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന സമേതം വിമുക്തി ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി. 12 വിദ്യാഭ്യാസ ഉപജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 16 സ്‌കൂളുകളിലേക്കാണ് നാടകയാത്രാ സംഘം എത്തുക. ദിവസം രണ്ട് സ്‌കൂളുകളിൽ നാടകം അവതരിപ്പിക്കും. ഒരു കേന്ദ്രത്തിൽ കുറഞ്ഞത് 300പേരുമായി സംവദിക്കാനാകുമെന്ന പ്രതീക്ഷയും കെ.വി. ഗണേഷ് പങ്കുവച്ചു. നാടകാവതരണങ്ങൾക്കൊപ്പം സ്‌ക്രീൻ അഡിക്ഷനെതിരെയുള്ള ലഘുലേഖകളും വിതരണം ചെയ്യും.
ഉദ്ഘാടനം വേലൂർ സ്‌കൂളിൽ
വേലൂർ ഗവ. ആർ.എസ്.ആർ.വി ഹയർ സെക്കൻഡറി സ്‌കൂളിൽ നാളെ രാവിലെ പത്തിന് സമേതം വിമുക്തി നാടകയാത്രയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 16ന് അവിട്ടത്തൂർ സ്‌കൂളിലാണ് സമാപനം. കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സെൽ ജില്ലാ ഘടകം, ജില്ലാ പി.ടി.എ, തൃശൂർ രംഗചേതന, കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റിയൂട്ട് എന്നിവയുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഷീല ജോർജ്, പി.എം. ബാലകൃഷ്ണൻ, ടി.വി. മദനമോഹനൻ,കെ.വി. ഗണേഷ്, പി.ഡി. പ്രകാശ് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.