കണ്ണൂരിലേക്ക് കടന്നു പയ്യന്നൂരിൽ ഉജ്ജ്വല സ്വീകരണം

Monday 02 February 2026 10:19 PM IST

പയ്യന്നൂർ ഇന്നലെ വൈകീട്ട് ആറരയോടെയാണ് ജില്ലാ അതിർത്തിയായ കാലിക്കടവിൽ എൽ.ഡി.എഫ്. നേതാക്കളായ കെ.കെ.രാഗേഷ് , ടി.വി. രാജേഷ്, ടി.ഐ. മധുസൂദനൻ എം.എൽ.എ , പി. സന്തോഷ് , സരിൻ ശശി തുടങ്ങിയ നേതാക്കൾ ചേർന്ന് കണ്ണൂർ ജില്ലയിലേക്ക് ജാഥയെ സ്വീകരിച്ചത്. തുടർന്ന് നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പയ്യന്നൂരിലേക്ക് വരവേറ്റു. സെൻട്രൽ ബസാറിൽനിന്ന്‌ സ്വീകരണ കേന്ദ്രമായ പൊലീസ് മൈതാനിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരക്കണക്കിന് പ്രവർത്തകർ ചേർന്ന് ജാഥയെ ആനയിച്ചു.

ജാഥ സ്വീകരണത്തിലും സമ്മേളന സ്ഥലത്തും പ്രവർത്തകരുടെ വലിയ സാന്നിദ്ധ്യമാണ് ഉണ്ടായിരുന്നത്. നിശ്ചയിച്ചതിലും രണ്ടര മണിക്കൂറിലേറെ വൈകിയാണ് ജാഥ പോലീസ് മൈതാനിയിൽ എത്തിയയത്. സമ്മേളന വേദിയിലേക്ക് എം.വി. ഗോവിന്ദനെ ടി. ഐ. മധുസൂദനൻ എം.എൽ.എ ഷാളണിയിച്ച് സ്വീകരിച്ചു. കെ.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. സദസിലുണ്ടായിരുന്ന രക്തസാക്ഷി ധനരാജിന്റെ ഭാര്യ എൻ.വി.സജിനിയെ എം.വി.ഗോവിന്ദൻ വേദിയിലേക്ക് ക്ഷണിച്ച് ഷാൾ അണിയിച്ചു. എൻ.സി.പി സംസ്ഥാന വർക്കിംഗ് ചെയർമാൻ പി.എം.സുരേഷ് ബാബു, കോൺഗ്രസ് (എസ്) നേതാവ് യു.ബാബു ഗോപിനാഥ്, ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സി.പി.ഐ ദേശീയ സെക്രട്ടറിയറ്റംഗം പി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. നേതാക്കളായ ടി.വി.രാജേഷ്, കെ.കെ.രാകേഷ്, എൻ.ചന്ദ്രൻ, പി.സന്തോഷ്, പി. ശശിധരൻ, സരിൻ ശശി, വി.ബാലൻ, ഇക്ബാൽ പോപ്പുലർ, കെ.കെ.ജയപ്രകാശ് തുടങ്ങിയ എൽ.ഡി.എഫ്. നേതാക്കൾ വേദിയിൽ സന്നിഹിതരായി.