കുടിവെള്ള വിതരണത്തിന് ഫണ്ടില്ലാത്തത് തിരിച്ചടി
ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ഉൾപ്പടെ വേനൽക്കാല കുടിവെള്ള വിതരണത്തിന് വെല്ലുവിളിയായി സാമ്പത്തിക പ്രതിസന്ധി. കരാറുകാർക്ക് കുടിശിക നൽകാനും ജലവിതരണ പദ്ധതികൾ പൂർത്തിയാക്കാനും ആവശ്യമായ ഫണ്ട് വാട്ടർ അതോറിട്ടിക്ക് ഇല്ലാത്തതും തദ്ദേശ സ്ഥാപനങ്ങൾക്ക് പ്ളാൻ ഫണ്ടിന്റെ മൂന്നാം ഗഡു സാമ്പത്തിക വർഷാവസാനത്തിലും ലഭിക്കാത്തതുമാണ് തിരിച്ചടിയായത്.
വേനൽക്കാല കുടിവെള്ള വിതരണ പദ്ധതികൾക്കുൾപ്പെടെ 5,000 കോടി ആവശ്യപ്പെട്ട വാട്ടർ അതോറിട്ടിക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം 200 കോടി രൂപമാത്രമാണ് അനുവദിച്ചത്. ഇതോടെ പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികളും പമ്പ് ഹൗസുകൾ, മോട്ടോറുകൾ, കുഴൽക്കിണറുകൾ എന്നിവയുടെ തകരാറുകളും പരിഹരിക്കാനാകാത്ത സ്ഥിതിയാണ്. ജൽജീവൻ പദ്ധതികളുടെ പൂർത്തീകരണത്തിനും പണമില്ലാതായി.
തദ്ദേശ സ്ഥാപനങ്ങൾ വാഹനങ്ങൾ വാടകയ്ക്കെടുത്ത് ടാങ്കുകളിൽ വെള്ളം എത്തിച്ചായിരുന്നു മുമ്പ് ജലക്ഷാമം പരിഹരിച്ചിരുന്നത്. എന്നാൽ, പ്ളാൻ ഫണ്ടിന്റെ മൂന്നാംഗഡുവായ 3000 കോടിയിലധികം രൂപ കിട്ടാതെ വന്നതോടെ ഇത്തവണ എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് കടുത്ത വേനലിനൊപ്പം കുടിവെള്ള ക്ഷാമവും രൂക്ഷമാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണകാലം കൂടിയായതിനാൽ കുടിവെള്ള ക്ഷാമത്തെ സർക്കാരിനും ത്രിതല പഞ്ചായത്തുകൾക്കും നിസാരമായി കാണാനും കഴിയില്ല.
കരാറുകാർക്ക് കൊടുക്കാൻ പണമില്ല
1.ജില്ലയിലെ കിഫ്ബി, പി.എച്ച്.ഡിവിഷൻ, പ്രോജക്ട് ഡിവിഷൻ എൻജിനിയർമാർക്ക് കീഴിലാണ് ജൽ ജീവൻ പദ്ധതി. മൂന്ന് ഓഫീസുകളിലുമായി 200 കോടി രൂപയോളം കരാറുകാർക്ക് കുടിശികയാണ്. ഇത് കാരണം ഓവർ ഹെഡ് ടാങ്കുകളുടേത് ഉൾപ്പെടെ നിർമ്മാണം നടത്താനായിട്ടില്ല
2.ആലപ്പുഴ ജില്ലയിലെ 72 പഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമായി നടപ്പാക്കുന്ന പദ്ധതിയിൽ 20 ലധികം ഓവർ ഹെഡ് ടാങ്കുകൾക്ക് കരാർ ക്ഷണിച്ചതിൽ 16 ഓവർ ഹെഡ് ടാങ്കുകളുടെ പ്രവർത്തി ഏറ്റെടുക്കാൻപോലും ആരും തയ്യാറായില്ല
3.ഹരിപ്പാട്ടെ 12 പഞ്ചായത്തുകളിലും മാവേലിക്കര പ്രദേശത്തെ ചെട്ടികുളങ്ങര, തഴക്കര, ചെങ്ങന്നൂർ മേഖലയിലെ പുലിയൂർ, പാണ്ടനാട് തുടങ്ങിയ ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണത്തിന് എഗ്രിമെന്റ് വയ്ക്കാൻപോലും ആരുമെത്തിയിട്ടില്ല
4. അച്ചൻകോവിലും പമ്പയാറുമാണ് ജില്ലയിലെ ജലവിതരണ പദ്ധതികളുടെയെല്ലാം ഉറവിടം.വർഷങ്ങൾക്ക് മുമ്പ് പണിത പമ്പ് ഹൗസുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് വിതരണം ചെയ്തുവരുന്നു എന്നല്ലാതെ, കൂടുതൽ പമ്പ് ഹൗസുകളോ, ട്രീറ്റ് മെന്റ് പ്ളാന്റുകളോ നിർമ്മിച്ചിട്ടില്ല
കുടിവെള്ള
പദ്ധതി
വീടുകൾ..............5,43,821
കണക്ഷൻ...........3,66,806
ജൽജീവൻ
കണക്ഷൻ
2020-21.................50,957
2021-22.................62,315
2022-23.................25,926
2023-24.................21,585
2024-25...................8,567
കരാറുകാരുടെ കുടിശികയുൾപ്പെടെ വാട്ടർ അതോറിട്ടിയിൽ നിത്യനിദാന ചെലവിനുപോലും പണമില്ലാത്ത സ്ഥിതിയാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടി ഫണ്ട് ലഭ്യമാകാത്ത പക്ഷം വേനൽക്കാലത്ത് കുടിവെള്ള വിതരണം താറുമാറാകും.
- സുനിൽ, കരാറുകാരൻ, വാട്ടർ അതോറിട്ടി