അമൂല്യമായ അംഗീകാരം
Tuesday 03 February 2026 12:08 AM IST
(യോഗനാദം 2026 ഫെബ്രുവരി 1 ലക്കം എഡിറ്റോറിയൽ)
ഇന്ത്യാ മഹാരാജ്യത്തിന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ബഹുമതിയായ പദ്മഭൂഷൺ എന്നെ തേടിയെത്തിയിരിക്കുന്നു. തികച്ചും അപ്രതീക്ഷിതമായി വന്ന അംഗീകാരം 140 കോടി ജനങ്ങളുടെ അംഗീകാരമാണെന്ന് തിരിച്ചറിയുന്നുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം.
നവതിയുടെ പടിവാതിൽക്കലെത്തി നിൽക്കുകയാണ് ഈ ജീവിതം. തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തിയുണ്ട്. 62 വർഷം മുമ്പ് കണിച്ചുകുളങ്ങര ദേവസ്വത്തിന്റെയും 29 വർഷം മുമ്പ് എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും സാരഥ്യം ഏറ്റെടുക്കുമ്പോൾ രണ്ട് ദൗത്യങ്ങളും വെല്ലുവിളികളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രം ഇന്നൊരു മഹാക്ഷേത്രമാണ്. ഒരു നാടിന്റെ ഐശ്വര്യമാണ്. എസ്.എൻ.ഡി.പി. യോഗം കേരളത്തിലെ അവഗണിക്കാനാകാത്ത പ്രസ്ഥാനമായി മാറി. രണ്ട് വിജയങ്ങൾക്കും പിന്നിൽ ഒരു ജനതയുടെ കൂട്ടായ്മയുടെ കരുത്താണ്. അത് സംയോജിപ്പിക്കാനായി എന്നതു മാത്രമാണ് വ്യക്തിയെന്ന നിലയിൽ ഞാൻ ചെയ്തത്. അതിനാൽ തന്നെ ഈ പുരസ്കാരത്തിന്റെ യഥാർത്ഥ അവകാശികൾ അസംഖ്യം പ്രവർത്തകരാണ്. അവരുടെ സ്നേഹവിശ്വാസമാണ്.
സാമൂഹികമായും സാമ്പത്തികമായും തളർന്നു കിടന്ന ഒരു ജനവിഭാഗത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് കഴിഞ്ഞുപോയ മൂന്ന് പതിറ്റാണ്ട് ഈ ജീവിതം സമർപ്പിച്ചത്. അത് പാഴായില്ലെന്നാണ് വിശ്വാസം. ശ്രീനാരായണ ഗുരുദേവനും ഡോ.പി.പല്പുവും കുമാരനാശാനും ഏറ്റെടുത്ത ദൗത്യത്തിന്റെ ഏറ്റവും അറ്റത്തുള്ള കണ്ണിയാണ് ഞാൻ. അതിന്റെ അഭിമാനത്തിന് അതിരുകളില്ല. ആ മഹാരഥന്മാർ നേരിട്ട വെല്ലുവിളികൾക്കും കൈവരിച്ച നേട്ടങ്ങൾക്കും സമർപ്പണത്തിനും മുന്നിൽ ഇക്കാലയളവ് ഒന്നുമല്ലെന്ന് അറിയാം. എസ്.എൻ.ഡി.പി. യോഗത്തിന്റെ 24-ാമത്തെ ജനറൽ സെക്രട്ടറിയായി 1996ൽ ചുമതലയേറ്റത് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി ശാശ്വതികാനന്ദയുടെയും മറ്റും സ്നേഹ നിർബന്ധങ്ങൾക്ക് വഴങ്ങിയായിരുന്നു. അക്കാലത്ത് ശിവഗിരി മഠത്തിന് മേൽ വീണ കരിനിഴലിന്റെ പശ്ചാത്തലത്തിലായിരുന്നു സ്ഥാനാരോഹണം. യോഗം ജനറൽ സെക്രട്ടറി പദം പൂമെത്തയായിരുന്നില്ല. അക്ഷരാർത്ഥത്തിൽ പോരാട്ടമായിരുന്നു. സംഘടിത വോട്ടുബാങ്ക് രാഷ്ട്രീയത്തിന് മുന്നിൽ കേരളം അടിയറവ് പറഞ്ഞ കാലഘട്ടം. പിന്നാക്ക, പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെടുന്ന അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും അർഹമായ പൊതുസമ്പത്തിനും പദവികൾക്കും വേണ്ടി പോരാടേണ്ടി വന്നു. അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ പലർക്കും അനഭിമതനായി. എന്നെപ്പോലെ കേരളീയ സമൂഹത്തിന് മുന്നിൽ വ്യക്തിഹത്യ ചെയ്യപ്പെട്ട, അവഹേളിക്കപ്പെട്ട ഒരാളുണ്ടോയെന്ന് സംശയമാണ്. ആക്ഷേപങ്ങളും ആരോപണങ്ങളും കേസുകളും ദിനചര്യപോലെയായി. ചില മാദ്ധ്യമങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. അസത്യങ്ങളും അർദ്ധസത്യങ്ങളും കൊണ്ട് വിചാരണകൾ നടത്തി. അതിന് മുന്നിൽ നിന്ന് നയിച്ചതും ഇന്ധനം പകർന്നതും സ്വസമുദായത്തിലെ കുലംകുത്തികളായിരുന്നുവെന്നതാണ് മറ്റൊരുകാര്യം. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സംഘടിത, സാമ്പത്തിക ശേഷിക്ക് മുന്നിൽ ഭൂരിപക്ഷ ജനവിഭാഗം ഞെരുക്കപ്പെടുകയും വിവേചനങ്ങൾക്ക് ഇരയാകുകയും ചെയ്യുന്നുവെന്ന സാമൂഹ്യ യാഥാർത്ഥ്യം വിളിച്ചുപറഞ്ഞതിനാണ് കക്ഷിരാഷ്ട്രീയഭേദമന്യേ എന്നെ വർഗീയവാദിയാക്കാനും ഭ്രഷ്ടനാക്കാനും ആസൂത്രിത ശ്രമങ്ങളുണ്ടായത്. മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിന്റെ പേരിൽ വരെ അടുത്തിടെ നേരിട്ട ആക്ഷേപങ്ങൾ ഇതിന്റെയൊക്കെ ഭാഗമാണ്.
പ്രതിബന്ധങ്ങൾ എന്താണെങ്കിലും അതിന് മുന്നിൽ തളരില്ലെന്നതാണ് അന്നും ഇന്നും എന്റെ നയം. ഭീഷണികൾക്കും തന്ത്രങ്ങൾക്കും മുന്നിൽ ഒരുകാലത്തും നട്ടെല്ല് വളച്ചിട്ടില്ല. വെല്ലുവിളികളെ അതേ നാണയത്തിൽ തന്നെ നേരിടും. നേരിട്ടിട്ടുമുണ്ട്. പിൻബലമായി ഒരു വലിയ സമൂഹം ഒപ്പമുണ്ടെന്ന ബോദ്ധ്യം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. എസ്.എൻ.ഡി.പി യോഗത്തെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ നേട്ടമായി കരുതുന്നത്. ഒരു യോഗം പ്രവർത്തകന് എവിടെയും അന്തസോടെ കയറി ചെല്ലാമെന്ന നിലയിലേക്ക് പ്രവർത്തനം സജീവമാക്കാനായി. കുടുംബയൂണിറ്റുകളും മൈക്രോ, സ്വയംസഹായസംഘങ്ങളും സജീവമായതോടെ സാമ്പത്തികമായ നേട്ടങ്ങൾക്കുപരി ഗുരുദർശനവും അവരിലേക്ക് അവരറിയാതെ എത്തപ്പെട്ടു. ദിനവും സംസ്ഥാനമെമ്പാടും പതിനായിരക്കണക്കിന് ചെറുതും വലുതുമായ ഗുരുദേവ പ്രാർത്ഥനായോഗങ്ങൾ നടക്കുന്നുവെന്നത് അവിശ്വസനീയമായി തോന്നാം.
കേരളത്തിലെ മൂന്നിലൊന്ന് വരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് ഞാൻ. ആ സമൂഹത്തിന്റെ വേദന വിളിച്ചുപറയാൻ ചുമതലപ്പെട്ടവൻ. മൂന്ന് പതിറ്റാണ്ടായി അത് നിർവഹിക്കാത്ത ദിനങ്ങൾ അപൂർവ്വമാണ്. മനുഷ്യന്റെ വേദനയും സന്തോഷവും ഒരുപോലെയാണ്. ജാതിക്കും മതത്തിനും അക്കാര്യത്തിൽ ഭേദമില്ല. പക്ഷേ ആ തിരിച്ചറിവ് ഇവിടത്തെ പലർക്കും ഇല്ലാതായതാണ് കേരളത്തിന്റെ ദുര്യോഗം. എസ്.എൻ.ഡി.പി. യോഗം ഇന്നൊരു സമരസംഘടന കൂടിയാണ്. കേരളത്തിലെ സാമൂഹ്യ സാഹചര്യവും മാറിക്കഴിഞ്ഞു. ഏറെക്കാലമായി ഭൂരിപക്ഷ ജനവിഭാഗം ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. മതന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെട്ടു. ജാതി പറഞ്ഞ് പോരടിച്ചു നിന്നാൽ ഹൈന്ദവസമൂഹം ഇനിയും അധോഗതിയിലേക്ക് പോവുകയേയുള്ളൂ. അത്തരമാെരു ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ചില ഐക്യശ്രമങ്ങൾ വീണ്ടും തുടങ്ങിവച്ചത്. സമാനചിന്താഗതിയുള്ള എല്ലാവരും ജാതി, മതവ്യത്യാസമില്ലാതെ ഈ നീക്കത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. അതും വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.
സമുദായ പ്രവർത്തനവും മൈക്രോഫിനാൻസ് ഉൾപ്പടെയുള്ള സാമൂഹ്യ ഇടപെടലുകളും മറ്റും പത്മഭൂഷൺ പുരസ്കാരത്തിന് പരിഗണിച്ചിട്ടുണ്ടാകാം. ഒപ്പം നിന്ന ലക്ഷക്കണക്കിന് സാധാരണക്കാരാണ് ഇത് സാദ്ധ്യമാക്കിയത്. അഭിനന്ദന പ്രവാഹങ്ങളിൽ നിന്ന് അവരുടെ സ്നേഹത്തിന്റെ ആഴമറിയുന്നുണ്ട്. രാജ്യം നൽകുന്ന ഈ ബഹുമതി ശ്രീനാരായണ ഗുരുദേവന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു. സാഷ്ടാംഗം പ്രണമിക്കുന്നു. നന്ദി....