മാറണം മലയാളികളുടെ ശീലങ്ങൾ
ദൈവത്തിൻറെ സ്വന്തം നാട് ആണ് കേരളം എന്നാണ് ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും അറിയപ്പെടുന്നത്. ഇത് നമുക്ക് ഏറെ അഭിമാനം നൽകുന്നത് തന്നെ. സാക്ഷരതയിലും സാംസ്കാരിക നിലവാരത്തിലും ആരോഗ്യരംഗത്തും എല്ലാം നമ്പർ വൺ. എന്നാൽ ഈ കാലത്ത് സാംസ്കാരിക അധ:പതനം സംഭവിച്ചിട്ടുണ്ടോ എന്ന് സ്വയം വിലയിരുത്തേണ്ടിയിരിക്കുന്നു. അതിൻ ഭാഗമായി നമ്മുടെ ശീലങ്ങളിലും മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നോ എന്ന് സ്വയം വിമർശനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. നമ്മുടെ വലിച്ചെറിയൽ സംസ്കാരം നമ്മുടെ നാടിനെ, നമ്മുടെ നഗരങ്ങളെ, പാതയോരങ്ങളെ എല്ലാം മാലിന്യ കൂമ്പാരങ്ങൾ ആക്കി മാറ്റുന്നു. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായ് പ്രധാന നഗരങ്ങളിലും കവലകളിലും പാതയോരങ്ങളിലും മാലിന്യ സംഭരണികളും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവയിൽ മാലിന്യങ്ങളും ബോട്ടിലുകളും നിക്ഷേപിക്കാൻ മലയാളികൾ തയ്യാറാകുന്നില്ല. മാലിന്യ സംഭരണികളും ബോട്ടിൽ ബൂത്തുകളും ഒഴിഞ്ഞു തന്നെ. അവയിൽ നിക്ഷേപിക്കാൻ പോലും മെനക്കെടാതെ മാലിന്യങ്ങളും ബോട്ടിലുകളും സമീപത്ത് ഓടകളിലും പാതയോരങ്ങളിലും വലിച്ചെറിഞ്ഞ് നമ്മുടെ കവലകളിലും പാതയോരങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് വൃത്തിഹീനമാക്കുന്നു. അതുപോലെ ഹൈക്കോടതി നിയമം മൂലം വിലക്കിയിട്ടും പൊതുസ്ഥലങ്ങളിലും പൊതു സ്ഥാപനങ്ങളിലും പുകവലിക്കുന്നത് പതിവ് കാഴ്ചയാണ്. സ്വയം നശിക്കുന്നതിനോടൊപ്പം പൊതുജനങ്ങളുടെയും ജീവന് ഹാനികരമായ പ്രവണത മലയാളിക്ക് ഉപേക്ഷിച്ചു കൂടെ? കൂടാതെ ഒരു സ്ഥലങ്ങളിൽ തുപ്പുന്നതും മുറുക്കി തുപ്പുന്നതും മൂത്രമൊഴിക്കുന്നതുമൊക്കെ സാംസ്കാരിക കേരളത്തിന് അപമാനം ആണെന്ന് തിരിച്ചറിയാത്തത് എന്തുകൊണ്ടാണ്? സമീപത്ത് ശൗചാലയങ്ങളും മൂത്രപ്പുരകളും ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇടംവലം നോക്കാതെ കാര്യം സാധിക്കുന്ന സ്വഭാവത്തിന് മാറ്റമുണ്ടാകേണ്ടത് അനിവാര്യമല്ല? അതുപോലെ പകലന്തിയോളം കഠിനാധ്വാനം ചെയ്തു ലഭിക്കുന്ന കൂലിയിൽ സിംഹഭാഗവും മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ലക്ക്കെട്ട് പാതയോരങ്ങളിലും കടത്തിണ്ണങ്ങളിലും അന്തിയുറങ്ങുന്ന ശീലം മാറേണ്ടതല്ലേ? സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി പദാർത്ഥങ്ങൾ വിറ്റ് അവരെ ലഹരിക്കടിമയാക്കി സ്വയം നശിക്കുകയും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ഭീഷണിയായി മാറുന്ന മലയാളികളുടെ സ്വഭാവത്തിന് മാറ്റം വരണ്ടേ? ഇങ്ങനെ മലയാളികളുടെ സാംസ്കാരിക സാമൂഹ്യ പൈതൃകങ്ങൾക്ക് കോട്ടങ്ങൾ വരുത്തുന്ന ശീലങ്ങളോട് നമുക്ക് വിടപറയാം... ഇത്തരം പ്രവർത്തനങ്ങൾ ആരുടെയും നിർബന്ധത്താലും പ്രേരണയാലും അല്ലാതെ സ്വയം വിമർശനത്തിലൂടെ നല്ല ശീലങ്ങളിലേക്ക് മടങ്ങി വരാം. സർക്കാരുകളുടെയോ മേലധികാരികളുടെയോ ശിക്ഷകൾക്കോ നിർബന്ധങ്ങൾക്കോ കാത്തു നിൽക്കാതെ സ്വയം തിരുത്താം നല്ല ശീലങ്ങളിലേക്ക് മടങ്ങിവരാം റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി