ഡി.എം.കെയിൽ ചേരാൻ ഡി.എം.ഡി.കെ, രാജ്യസഭാ സീറ്റ് പ്രേമലതയ്ക്ക്
ചെന്നൈ: നടൻ വിജയകാന്ത് രൂപീകരിച്ച ദേശീയ മുർപോക്കു ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) ഡി.എം.കെ മുന്നണിയിൽ ചേർന്നേക്കും. ഡി.എം.കെ നേതൃത്വവുമായി ഡി.എം.ഡി.കെ ചെയർപേഴ്സൺ പ്രേമലത ചർച്ച നടത്തി. പ്രേമലതയ്ക്ക് രാജ്യസഭാ സീറ്റ്,നിയമസഭയിൽ മത്സരിക്കാൻ 20 സീറ്റ് എന്നിവ ലഭിച്ചാൽ ഡി.എം.കെ മുന്നണിയിൽ ചേരാമെന്ന് പ്രേമലത ആവശ്യപ്പെട്ടെന്നാണ് സൂചന. എന്നാൽ രാജ്യസഭാ സീറ്റും ആറോ ഏഴോ നിയമസഭാ സീറ്റുകളും നൽകാമെന്നാണ് ഡി.എം.കെ നേതൃത്വത്തിന്റെ നിലപാട്.
ഈ ഓഫർ പോലും ഡി.എം.ഡി.കെയ്ക്ക് നേട്ടമുണ്ടാക്കും. നിലവിൽ പാർട്ടിക്ക് ഒരു എം.പിയോ എം.എൽ.എയോ ഇല്ല. വിജയകാന്തിന്റെ മരണ ശേഷം പാർട്ടിയുടെ സ്വാധീനം കുറഞ്ഞുവരുന്ന സാഹചര്യമാണ്. വിജയകാന്തിന്റെ ഭാര്യ പ്രേമലതയ്ക്ക് രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഡി.എം.കെ ഉറപ്പു നൽകുമ്പോഴേ പകുതി ആവശ്യം നേടിയെടുത്ത സന്തോഷം ഡി.എം.ഡി.കെയ്ക്കുണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് ഡി.എം.കെ നേതൃത്വം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ഭാഗമായിരുന്നു ഡി.എം.ഡി.കെ. ഇപ്പോൾ എൻ.ഡി.എ മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അണ്ണാ ഡി.എം.കെയാണ്. എന്നാൽ അണ്ണാ ഡി.എം.കെയുമായി കരാറിലാകാൻ ഡി.എം.ഡി.കെയ്ക്ക് കഴിഞ്ഞില്ല. എൻ.ഡി.എ മുന്നണിയുടെ സമ്മേളനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. പ്രേമലത നയിക്കുന്ന ഡി.എം.ഡി.കെ തിരഞ്ഞെടുപ്പ് പരിപാടികൾ നടന്നുവരികയാണ്. ഇന്നലെ കന്യാകുമാരിയിലായിരുന്നു പര്യടനം.
ഡി.എം.കെയെ പിന്നിലാക്കിയ
ഡി.എം.ഡി.കെ
2005 സെപ്തംബർ 14നാണ് ഡി.എം.ഡി.കെ വിജയകാന്ത് രൂപീകരിച്ചത്. അടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ചു. വിജയകാന്ത് മാത്രമാണ് വിജയിച്ചത്. 2011ൽ നടന്ന തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുമായി സഖ്യത്തിലായി 40 സീറ്റുകളിൽ മത്സരിച്ചു. 29 സീറ്റുകളിൽ വിജയിച്ചു. ആ തിരഞ്ഞെടുപ്പിൽ ഡി.എം.കെയ്ക്ക് 23 സീറ്റാണ് ലഭിച്ചത്. അന്നത്തെ മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടന്ന് വിജയകാന്ത് മുന്നണി വിട്ടു. പ്രതിപക്ഷത്തായി. തുടർന്ന് വിജയകാന്ത് പ്രതിപക്ഷനേതാവായി. 2019ൽ 'ക്യാപ്റ്റൻ വിജയകാന്ത് മുന്നണി' എന്ന മൂന്നാം സഖ്യം രൂപീകരിച്ചു. സി.പി.എം,സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികൾ ഈ സഖ്യത്തിലായിരുന്നു. ഒരു സീറ്റിലും വിജയിക്കാൻ കഴിഞ്ഞില്ല.