സിന്ധു നദീജല കരാർ: നിലപാടിൽ ഉറച്ച് ഇന്ത്യ

Tuesday 03 February 2026 7:51 AM IST

ന്യൂഡൽഹി: സിന്ധു നദീജല കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹേഗ് ആസ്ഥാനമായുള്ള തർക്ക പരിഹാര കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ തള്ളി ഇന്ത്യ. കോടതിയുടെ നടപടിക്രമങ്ങൾ അംഗീകരിക്കില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കോടതി നിർദ്ദേശങ്ങൾ നിയമവിരുദ്ധമാണെന്നും ഉത്തരവുകൾക്ക് നിയമസാധുതയില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. കോടതി നിർദ്ദേശിക്കുന്ന രേഖകൾ ഹാജരാക്കില്ലെന്നും വാദങ്ങളിൽ പങ്കെടുക്കില്ലെന്നും ഇന്ത്യ നിലപാട് ആവർത്തിച്ചു. ഇന്ത്യയുടെ ബഗ്ലിഹാർ, കിഷൻഗംഗ ജലവൈദ്യുത പദ്ധതികളുടെ ജല ലഭ്യത പരിശോധിക്കാൻ ലോഗ് ബുക്കുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ച പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാർ റദ്ദാക്കിയതടക്കം നയതന്ത്രതലത്തിൽ ശക്തമായ തിരിച്ചടി പാകിസ്ഥാന് ഇന്ത്യ നൽകിയത്. കരാർ റദ്ദാക്കിയ നടപടി പിൻവലിക്കണമെന്ന് ഇന്ത്യയോട് പാകിസ്ഥാൻ അഭ്യർത്ഥിച്ചിരുന്നു.