കുറവിലങ്ങാടെത്തിയാൽ മൂക്കുപൊത്തണം , മാലിന്യം തിങ്ങി ഓട, മനം മടുപ്പിച്ച് വാട
കുറവിലങ്ങാട് : ഈ കണ്ട മാലിന്യം മുഴുവൻ ഈ ഓടയിലുണ്ട്. എന്നിട്ടും അതിനൊരു മൂടിയില്ല. ഇത് എന്തൊരു ദുർഗതിയാണ്. മൂടിയില്ലാത്ത ഓടകളിൽ മാലിന്യങ്ങൾ തിങ്ങിനിറഞ്ഞത് ജനത്തെ എത്രകണ്ട് അസ്വസ്ഥമാക്കുമെന്ന് പറയേണ്ടല്ലോ. കുറവിലങ്ങാട് പള്ളിക്കവലയിൽ എം.സി റോഡിനോട് ചേർന്നാണ് മനംമടുപ്പിക്കും കാഴ്ച. ഒപ്പം ഗുരുതര ആരോഗ്യ ഭീഷണിയും. മലിനജലം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് രണ്ടുമാസത്തിലധികമായി. ഇതോടെ കൊതുക് ശല്യവും രൂക്ഷമാണ്. ഇവിടെ നിന്നും വമിക്കുന്ന ദുർഗന്ധവും പ്രദേശവാസികൾക്ക് ദുരിതം സൃഷ്ടിക്കുന്നു. വ്യാപാര സ്ഥാപനങ്ങളിലും ഇരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കച്ചവടവും കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ രാജേഷ് കുര്യനാട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ആരോഗ്യവകുപ്പും പഞ്ചായത്തും ശുചീകരണ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
കിണറ്റിലേക്ക് ഒലിച്ചിറങ്ങി, രോഗഭീതി
ഓടകൾക്കടുത്തുള്ള കിണറുകളിലെ വെള്ളവും മലിനമായതായി നാട്ടുകാർ പറയുന്നു. ഈ വെള്ളം ഉപയോഗിച്ചവർക്ക് ചൊറിച്ചിൽ ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടു. അടുത്തകാലത്ത് സമീപത്തെ പള്ളി പെരുന്നാൾ സമയത്ത് പ്രദേശത്തെ താത്കാലിക കടകളിൽ നിന്ന് ഭക്ഷണസാധനങ്ങളും, ഐസ്‌ക്രീമും കഴിച്ച നൂറിലധികം പേർ അസ്വസ്ഥതയെ തുടർന്ന് ചികിത്സ തേടിയിരുന്നു.
കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികൾ
ബസ് കാത്തുനിൽക്കാനാകാതെ യാത്രക്കാർ
വിഷയത്തിൽ ഇടപെടാതെ ഗ്രാമപഞ്ചായത്ത്
''രണ്ടുമാസമായി ദുരിതത്തിലാണ്. കുടിവെള്ളം പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ. ഉടൻ നടപടി വേണം. (പ്രദേശവാസികൾ)