കേരളത്തില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ എത്തിച്ചു, വില്‍പ്പന പൊടിപൊടിച്ചത് ഇരട്ടി വിലയ്ക്ക്

Tuesday 03 February 2026 9:44 PM IST

മംഗളൂരു: അനധികൃത വില്‍പ്പനയ്ക്ക് കേരളത്തില്‍ നിന്ന് കര്‍ണാടകയില്‍ എത്തിച്ച ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുത്തു. 72,000 രൂപയുടെ വിലയുള്ള 1200 ടിക്കറ്റുകളാണ് ലോട്ടറി നിരോധനം നിലവിലുള്ള കര്‍ണാടകയിലേക്ക് എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുടക് സ്വദേശിയായ സിബിയെ സുള്ള്യ പൊലീസ് പിടികൂടി. കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ ബന്തടുക്ക വഴിയാണ് കേരളത്തില്‍ നിന്നുള്ള ലോട്ടറി ടിക്കറ്റുകള്‍ കര്‍ണാടകയില്‍ എത്തിച്ചിരുന്നത്.

പ്രതി സഞ്ചരിച്ചിരുന്ന മോട്ടോര്‍ ബൈക്ക് പരിശോധിച്ചപ്പോഴാണ് ടിക്കറ്റുകള്‍ പിടിച്ചെടുത്തത്. വില്‍പ്പനക്കായി കര്‍ണാടക-കുടക് അതിര്‍ത്തിയിലെ സാമ്പാജെയിലേക്കാണ് ടിക്കറ്റുകള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടക ലോട്ടറി നിരോധന നിയമപ്രകാരം കേരളത്തില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ കൊണ്ടു പോകുന്നതും വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധ ലോട്ടറി വ്യാപാരം തടയുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനയെന്ന് അധികൃതര്‍ പറഞ്ഞു.

അതിര്‍ത്തി പ്രദേശങ്ങളില്‍ പതിവ് നിരീക്ഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി വില്‍പ്പന നിരോധിച്ചിട്ടുണ്ടെങ്കിലും കേരള ലോട്ടറി ടിക്കറ്റുകള്‍ നിയമവിരുദ്ധമായ വില്‍പ്പനക്കായി കര്‍ണാടകയിലേക്ക് കടത്തുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അനധികൃത ലോട്ടറി വില്‍പ്പനയുടെ കണക്കുകള്‍ 2023നെ അപേക്ഷിച്ച് 2024ല്‍ കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്.