കാട്ടു കൊമ്പൻ ഇരിട്ടി നഗരത്തിന് തൊട്ടരികിൽ പായം ജബ്ബാർക്കടവ് പാർക്കിലെത്തി കാട്ടാന

Tuesday 03 February 2026 9:56 PM IST

ഇരിട്ടി: ഇന്നലെ രാവിലെ വനത്തിൽ നിന്നിറങ്ങിയ കാട്ടുകൊമ്പൻ ഇരിട്ടി നഗരത്തിൽ നിന്നും കേവലം രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള ജബ്ബാർ കടവ് പാലത്തിന് സമീപം വരെ എത്തി. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന റോഡിലേക്ക് പാലം കടന്ന് ആന എത്താത്തതിനാൽ വലിയ ആശ്വാസമായി.പാലം കടന്നിരുന്നെങ്കിൽ ആന എത്തുക ഇരിട്ടി നഗരത്തിന്റെ ഭാഗമായ ഇരിട്ടി - പേരാവൂർ റോഡിലെ പയഞ്ചേരിയിലാണ്. ഒരു വർഷം മുൻപ് ഇരിട്ടി പട്ടണത്തിന് നാല് കിലോമീറ്റർ അകലെ ഹാജിറോഡിലും അത്തിത്തട്ടിലും കാട്ടാന എത്തിയിരുന്നു. ഇന്നലെ പുലർച്ചെ 3 മണിയോടെ പായം ജബ്ബാർക്കടവിന് സമീപത്തെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളിയാണ് ആനയെ കാണുന്നത്. രാവിലെയായതോടെ കാട്ടാന പാലത്തിനു സമീപത്തെ ഇക്കോ പാർക്കിൽ എത്തി നിലയുറപ്പിച്ചു. അൽപ്പനേരം ഇവിടെ നിന്ന ശേഷം എരുമത്തടം ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. പിന്നീട് പായം യു.പി സ്‌കൂളിന് മുന്നിലൂടെയുള്ള റോഡിലൂടെ നീങ്ങിയ കാട്ടാനക്കു മുന്നിൽ പെട്ട ബൈക്കിൽ നിന്നും യാത്രക്കാരൻ ഇറങ്ങിയോടി സമീപത്തെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. പായം വായനശാലക്കു സമീപത്തെ വയലിലൂടെ നീങ്ങിയ കാട്ടാന പിന്നീട് കോണ്ടംബ്ര ഭാഗത്തേക്ക് നീങ്ങി പുഴയിലേക്കിറങ്ങി .പുഴ മുറിച്ചുകടന്ന് ആറളം ചാക്കാട് മേഖലയിലേക്ക് നീങ്ങിയതോടെയാണ് നാട്ടുകാരുടെ ഭീതിയകന്നത്.

പുഴകരയിലൂടെ നീങ്ങിയ കാട്ടാന വീണ്ടും പുഴ മുറിച്ചുകടന്നശേഷം നേരത്തെ പലതവണ കാട്ടാനകൾ എത്തിയിട്ടുള്ള ആറളം പാലത്തിനടിയിലൂടെ കാപ്പുംകടവിലെത്തി ആറളം ഫാമിലേക്കു കടക്കുകയായിരുന്നു.

ഇറങ്ങിവന്നത് ആറളം ഫാമിൽ നിന്നും

വർഷങ്ങളായി നിരവധി കാട്ടാനകൾ തമ്പടിച്ചു കിടക്കുന്ന ആറളം ഫാമിൽ നിന്നുമാണ് ആറളം പായം മേഖലകളിലേക്ക് കാട്ടാനകൾ എത്തുന്നത്. ഫാമിൽ നിന്നും കാട്ടാനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് തടയാനായി വിവിധയിടങ്ങളിലായി ജനങ്ങളുടെ സഹകരണത്തോടെ തൂക്കുവേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മഴക്കാലത്തോടെ ഇവ കാടുകയറിയും മറ്റും പ്രവർത്തന രഹിതമായ നിലയിലാണ്. ഇവയുടെ അറ്റകുറ്റപ്പണികൾ നടത്തണോ പുനഃസ്ഥാപിക്കാനോ ഉള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല വർഷങ്ങൾ പിന്നിട്ടിട്ടും ആറളം വനാതിർത്തിയിൽ ആനമതിൽ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. വനത്തിലേക്ക് തുരത്തിയാലും കാട്ടാനകൾ വീണ്ടു ഫാമിലേക്കു തിരിച്ചുവരുന്ന സ്ഥിതിയാണ് ആറളത്തുള്ളത്.