ആമയിഴഞ്ചാൻ തോട്ടിൽ സാറ്റലൈറ്റ് മാപ്പിംഗ് രണ്ട് ദിവസത്തിനുള്ളിൽ അന്തിമ തീരുമാനം

Wednesday 04 February 2026 3:45 AM IST

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിനെ വീണ്ടെടുക്കാനുള്ള നടപടികൾ അടുത്ത ഘട്ടത്തിലേക്ക്.തോട്ടിലേക്ക് ഒഴുക്കുന്ന മാലിന്യത്തിന്റെ സ്രോതസുകൾ കണ്ടെത്താനായി, അത്യാധുനിക സാറ്റലൈറ്റ് മാപ്പിംഗ് സംവിധാനം ഏർപ്പെടുത്തുന്നതു സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും.

തോടിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഡ്രെയിനേജ് പൈപ്പുകൾ കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം.

തോട്ടിലേക്ക് രാത്രിയിൽ പൈപ്പുകൾവഴി മലിനജലവും ടോയ്‌ലെറ്റ് മാലിന്യവും തള്ളുന്നതായി നിരവധിത്തവണ നഗരസഭയിൽ പരാതി ലഭിച്ചിരുന്നു. മാപ്പിംഗ് സംവിധാനം പൂർത്തിയാകുന്നതോടെ ഇത്തരം നിയമലംഘനങ്ങൾ കൃത്യമായി തിരിച്ചറിയാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

മാലിന്യം എവിടെനിന്നു വരുന്നു, ആരാണ് ഇതിനു പിന്നിൽ എന്നെല്ലാം ഇതിലൂടെ കണ്ടെത്താനാകും.

വർഷങ്ങളായി മാലിന്യം കെട്ടിക്കിടക്കുന്ന തോടിനാണ് സംരക്ഷണമൊരുക്കുന്നത്. തോട്ടിൽ അപകടങ്ങളും പതിവായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് വിവിധ സാങ്കേതിക വിദ്യകൾ കൊണ്ടുവന്ന് തോടിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് അധികൃതർ പറ‌ഞ്ഞു. റെയിൽവേ പരിസരത്തെ തോട്ടിലെ മാലിന്യം നീക്കാൻ പുതിയതായി ആരംഭിച്ച എ.ഐ റോബോട്ടും ഇതിന്റെ ഭാഗമാണ്. തോട് വൃത്തിയാക്കുന്നതിനോടൊപ്പം മാലിന്യം തള്ളുന്ന ഉറവിടങ്ങളും അടയ്ക്കുമെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നു.

കർശന നടപടി സ്വീകരിക്കും

പൈപ്പുകൾ മാറ്റാൻ തയ്യാറാകാത്തവർക്കെതിരെ കടുത്ത നടപടികളെടുക്കുമെന്ന് അധികൃതർ പറഞ്ഞു. ലക്ഷക്കണക്കിന് രൂപ പിഴ ചുമത്തുന്നതിന് പുറമെ നിയമലംഘനം ആവർത്തിക്കുന്നവരുടെ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങളും പരിഗണനയിലുണ്ടെന്ന് ഇവർ പറഞ്ഞു.കക്കൂസ് മാലിന്യങ്ങൾ, വർക്ക്ഷോപ്പുകളിൽ നിന്നും മറ്റുമുള്ള കരിഓയിൽ എന്നിവ തോട്ടിലേക്ക് ഒഴുക്കുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമായി കണക്കാക്കി കേസെടുക്കാനാണ് തീരുമാനം.