ഭീഷണിയായി അപകടാവസ്ഥയിലുള്ള സംരക്ഷണഭിത്തി
കട്ടപ്പന: നാട്ടുകാർക്ക് ഭീഷണിയായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സംരക്ഷണഭിത്തി. വർഷങ്ങൾക്കു മുമ്പ് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച കൽക്കെട്ട് ഏതു നിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയിലാണ്. ആശുപത്രി ആരംഭിക്കുന്നതിന് മുമ്പ് നിർമ്മിച്ചതാണിത്. പടർന്നുകയറിയ കാട്ടുമരങ്ങളുടെ വേരുകൾ ഇറങ്ങി ഭിത്തി മുമ്പോട്ട് തള്ളിയ നിലയിലാണ്. ആംബുലൻസും മറ്റു വാഹനങ്ങളും രോഗികളും എല്ലാം ഇതുവഴിയാണ് കടന്നുപോകുന്നത്. മന്ത്രിയുടെയും എം.പിയുടെയും ഓഫീസുകൾ ഇവിടെ നിന്ന് കേവലം ഒന്നര കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ പ്രശ്നത്തിന് പരിഹാരം കാണാൻ ഇരുവരും ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്. കെട്ടിടങ്ങളുടെ ഉദ്ഘാടനങ്ങൾ, എച്ച്.എം.സി യോഗങ്ങൾ, പുതിയ ബാച്ചിന്റെ അഡ്മിഷൻ, ആശുപത്രിക്കുള്ളിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികം തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രമാണ് ജനപ്രതിനിധികൾ ഇതുവഴി കടന്നുപോകുന്നത്. ഏതുസമയവും ഇതുവഴി കടന്നുപോകുന്നത് സാധാരണക്കാരാണ്. അതുകൊണ്ടാണ് ഈ സംരക്ഷണഭിത്തിയുടെ നിർമ്മാണം നടത്തുന്ന കാര്യത്തിൽ അധികൃതർ അലംഭാവം കാണിക്കുന്നതെന്നും ആരോപണമുണ്ട്.