 തിരഞ്ഞെടുപ്പ് മത്സരത്തിന് യോഗ്യത ആറ് വയസുകാരിയെ മുക്കിക്കൊന്ന പിതാവ് പിടിയിൽ

Wednesday 04 February 2026 12:32 AM IST

ഹൈദരാബാദ്: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടുന്നതിനായി ആറ് വയസുള്ള മകളെ കനാലിൽ മുക്കിക്കൊലപ്പെടുത്തി പിതാവ്. സംഭവത്തിൽ മഹാരാഷ്ട്ര നന്ദേഡ് ജില്ലയിലെ കെരൂർ സ്വദേശി പാണ്ഡുരംഗ് അറസ്റ്റിലായി. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല. ഇതൊഴിവാക്കാനാണ് മൂന്നു കുട്ടികളിലൊരാളെ കൊലപ്പടുത്താൻ തീരുമാനിച്ചത്. രണ്ട് ഇരട്ടക്കുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇയാൾക്കുള്ളത്. തുടർന്ന് ഇരട്ടകളായ പെൺമക്കളിൽ ഒരാളായ പ്രാചിയെ തെലങ്കാനയിലെ നിസാമാബാദിലെത്തിച്ച് കനാലിൽ മുക്കിക്കൊല്ലുകയായിരുന്നു. ഏറെ ആസൂത്രണം ചെയ്താണ് കൊലപാതകം നടപ്പാക്കിയത്. ഇതിന് സഹായിച്ച ഗണേഷ് ഷിൻഡെ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. നിലവിൽ പഞ്ചായത്തംഗമാണ് ഗണേഷ് .

ആറ് മാസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയാണ് മകളെ കൊന്നതെന്ന് നിസാമാബാദ് പൊലീസ് കമ്മിഷണർ പി. സായ് ചൈതന്യ പറഞ്ഞു. കുട്ടികളില്ലാത്ത ദമ്പതികൾക്ക് മകളെ വളർത്താനായി നൽകാമെന്നാണ് പ്രതി ആദ്യം കരുതിയത്. നടക്കാതെ വന്നതോടെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.

തെലങ്കാന വഴി

മഹാരാഷ്ട്രയിലേക്ക്

ജനുവരി 29ന് നിസാമാബാദിലെ നിസാംസാഗർ കനാലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. പെൺകുട്ടിയെ തിരിച്ചറിയാൻ ചിത്രം മറ്റ് പൊലീസ് മറ്റ് സ്റ്റേഷനുകളിലേക്കും നിസാമാബാദ് പൊലീസ് അയച്ചു.

മഹാരാഷ്ട്രയിലെ മുഖേദ് താലൂക്കിലെ പൊലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടി പാണ്ഡുരംഗിന്റെ മകൾ പ്രാച്ചിയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പാണ്ഡുരംഗിനെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. ഇതോടെ അന്വേഷണം ഊർജ്ജിതമാക്കി. ഇയാളുടെ ഫോൺ പരിശോധിച്ച് ടവർ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തപ്പോൾ പാണ്ഡുരംഗ് തെലങ്കാനയിൽ പോയതായി തെളിഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മകളെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു.

.