മോഷ്‌ടാക്കളുടെ കൊടുംക്രൂരത; വെള്ളിക്കൊലുസിനായി അറുപതുകാരിയുടെ കാലുകൾ അറുത്തുമാറ്റി

Wednesday 04 February 2026 10:18 AM IST

ജയ്‌പൂർ: ആഭരണങ്ങൾ കവരുന്നതിനായി അറുപതുകാരിയെ ക്രൂരമായി കൊലപ്പെടുത്തി മോഷ്‌ടാക്കൾ. രാജസ്ഥാനിലെ കൊഡ്യായി സ്വദേശി കമലാദേവിയാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്താണ് കൊലപാതകം നടത്തിയത്. കമലാദേവി ധരിച്ചിരുന്ന രണ്ടരക്കിലോ തൂക്കമുള്ള വെള്ളി കാൽത്തളകൾ കവരുന്നതിനായി കാലുകളും അറുത്തുമാറ്റി. മാലയും മൂക്കുത്തിയും ഉൾപ്പടെ ഏഴരലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്‌ടിക്കപ്പെട്ടു.

ആടുമേയ്‌ക്കാനായി കാട്ടിലേക്ക്‌ പോയ കമാലാദേവി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് മകൻ അന്വേഷിച്ചിറങ്ങുകയായിരുന്നു. ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് കാലുകൾ അറ്റ‌ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്‌ത്രീകളെ കൊലപ്പെടുത്തി വെള്ളിക്കാൽത്തളകൾ കവരുന്ന സംഭവങ്ങൾ രാജസ്ഥാനിൽ നേരത്തെയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.