ഗെയിം കളിക്കുന്നത് മാതാപിതാക്കൾ എതിർത്തു; പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

Wednesday 04 February 2026 11:23 AM IST

ലക്‌നൗ: ഓൺലൈൻ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ എതിർത്തതിനെത്തുടർന്ന് മൂന്ന്‌ സഹോദരിമാർ കെട്ടിടത്തിൽ നിന്ന്‌ ചാടി മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പാഖി(12), പ്രാചി (14), വിഷിക (16) എന്നിവരാണ് മരിച്ചത്. ഇന്ന്‌ പുലർച്ചെ രണ്ടരയോടെ ഭാരത് സിറ്റിയിലെ അപാർട്മെന്റിലെ ഒമ്പതാം നിലയിൽ നിന്ന്‌ മൂവരും ഒന്നിച്ച് ചാടുകയായിരുന്നു. വലിയ ശബ്ദം കേട്ട് അലാറം മുഴക്കിയതിനെ തുടർന്നാണ് അപാർട്‌മെന്റിലുള്ളവർ വിവരം അറിഞ്ഞത്. സ്ഥലത്തെത്തിയ പൊലീസാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

കൊവിഡ് കാലത്തെ തുടർച്ചയായ ഫോൺ ഉപയോഗത്തിലൂടെ പെൺകുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ഗെയിമുകളാണ് ഇവർ കളിച്ചിരുന്നത്. സ്‌കൂളിൽ പോകുന്നതിനുപോലും കുട്ടികൾ മടികാട്ടിയിരുന്നു. ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ രക്ഷിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ട് എഴുതിയ എട്ട് പേജുള്ള ഡയറി പൊലീസിന് ലഭിച്ചു. 'ഈ ഡയറിയിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെല്ലാം വായിക്കുക, കാരണം എല്ലാം സത്യമാണെന്നും' കുട്ടികൾ എഴുതിയിട്ടുണ്ട്.

ആത്മഹത്യയ്ക്ക് ഓൺലൈൻ ഗെയിമിംഗ് അഡിക്ഷനുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. കുടുംബാംഗങ്ങളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പരിശോധിക്കും. ഇതിനായി സൈബർ വിദഗ്‌ദ്ധരുടെ സഹായം തേടുമെന്ന് പൊലീസ് അറിയിച്ചു.