'ലോകത്തിനായുള്ള നിർമ്മാണവും രൂപകൽപനയും ഇന്ത്യയിൽ നടത്താനാകും'; വ്യാപാരക്കരാറിനെ പുകഴ്‌ത്തി പീയൂഷ് ഗോയൽ
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ പാർലമെന്റിൽ പ്രസ്‌താവന നടത്തി വാണിജ്യമന്ത്രി പീയൂഷ് ഗോയൽ. കൃഷി, പാൽ തുടങ്ങിയ തന്ത്രപ്രധാന മേഖലയ്‌ക്ക് കരാറിൽ സംരക്ഷണമുണ്ടെന്നും അത് ഇന്ത്യയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർത്ഥ്യമായതെന്നും പീയൂഷ് ഗോയൽ കൂട്ടിച്ചേർത്തു. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.
ലോകത്തിനുവേണ്ടി ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി ഇന്ത്യയിൽ രൂപകൽപന ചെയ്യുക, ലോകത്തിനായി ഇന്ത്യയിൽ നൂതന കണ്ടെത്തൽ നടത്തുക' എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ കരാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
' ചെറുകിട ഇടത്തരം വ്യാപാരികൾ, വ്യവസായികൾ, തൊഴിൽ വിദഗ്‌ദ്ധർ എന്നിവർക്ക് അവസരം നൽകുകയും നൂതന സാങ്കേതിക വിദ്യകൾ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുന്നതാണ് വ്യാപാരക്കരാർ. ഇന്ത്യ- യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും വികസിത ഭാരതം 2047 ലക്ഷ്യത്തിലേക്കുള്ള നമ്മുടെ പ്രയാണം മുന്നോട്ടു കൊണ്ടുപോകുന്നതിനും ഒരു വലിയ ചുവടുവയ്‌പാണിത്. ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്' എന്നും പീയൂഷ് ഗോയൽ പറഞ്ഞു.
ഉഭയകക്ഷി, അന്താരാഷ്‌ട്ര പ്രാധാന്യമുള്ള നിരവധി വിഷയത്തെക്കുറിച്ച് ഫെബ്രുവരി രണ്ടിന് ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റ് ട്രംപും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഇന്ത്യക്ക് മേലുള്ള തീരുവ 18 ശതമാനമായി കുറയ്‌ക്കുമെന്ന് ട്രംപ് പ്രസ്‌താവന നടത്തിയത്.