'ഉമ്മ തന്നാലേ വിടുള്ളൂ', നിര്‍ബന്ധിപ്പിച്ച് ഉമ്മ വയ്പ്പിച്ചു; കിട്ടിയത് ഉഗ്രന്‍ പണി

Wednesday 04 February 2026 7:31 PM IST

തിരുവനന്തപുരം: അയല്‍ക്കാരിയായ പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഉമ്മ വയ്പ്പിച്ച പ്രതിക്ക് ശിക്ഷ. തിരുവനന്തപുരം വെട്ടുകാട് സ്വദേശി ബേസില്‍ എന്ന എഡിസണ്‍ (54) ആണ് പ്രതി. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. 14 വര്‍ഷം കഠിനതടവും 26,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതി.

പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴ തുകയും അതിനോടൊപ്പം ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും പെണ്‍കുട്ടിക്ക് നല്‍കാനും കോടതിയുടെ ഉത്തരവില്‍ പറയുന്നു. 2024 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്തുവന്ന കുട്ടിയോട് സമീപത്തെ പൂച്ചട്ടി എടുത്തുതരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ചട്ടി എടുത്തുകൊടുത്ത കുട്ടിയുടെ കൈയില്‍ കയറി പിടിച്ചു. ഉമ്മ തന്നാല്‍ മാത്രമേ കൈ വിടുകയുള്ളൂവെന്ന് പറഞ്ഞ് കൈ പിടിച്ച് വലിച്ചു.

കുട്ടി കൈ വിടാന്‍ പറഞ്ഞിട്ടും പ്രതി വിട്ടില്ല. ഇതോടെ ഭയന്ന് കുട്ടി ഉമ്മ നല്‍കി. തുടര്‍ന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി അച്ഛനോട് സംഭവം പറയുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വലിയതുറ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജയശ്രീ. എസ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ. പി. സുരഭി എന്നിവര്‍ ഹാജരായി.