പക്ഷിപ്പനിയുടെ കാരണം തേടി കേന്ദ്രസംഘമെത്തി

Thursday 05 February 2026 12:36 AM IST

കോട്ടയം : കഴിഞ്ഞ മാസങ്ങളിൽ ജില്ലയിൽ സ്ഥിരീകരിച്ച പക്ഷിപ്പനിയെക്കുറിച്ച് പഠിക്കാൻ കേന്ദ്രസംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ദേശാടന പക്ഷിയുടെ വരവാണോ പക്ഷിപ്പനിയ്ക്ക് കാരണമെന്ന് പഠിക്കുകയാണ് പ്രധാനം. കുമരകത്തും നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങലിലും പരിശോധന നടത്തി. ഇറച്ചിക്കടകളിലെ കത്തി, കട്ടിംഗ് ബോർഡ് എന്നിവിയിൽ നിന്നുള്ള സാമ്പിൾ, ഇറച്ചി കഴുകിയ വെള്ളം, ദേശാടന പക്ഷികളുടെ കാഷ്ടം, പറന്നു നടക്കുന്ന പക്ഷികളുടെ കാഷ്ടം, പാടങ്ങളിലെ വെള്ളം എന്നിവയുടെ സാമ്പിൾ ശേഖരിച്ചു. തഴക്കരയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇവയുടെ കാഷ്ടവും ശേഖരിച്ചത്. ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലെ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. സി. ടോഷ്, ഡോ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരുവല്ല പക്ഷി രോഗ നിർണയ കേന്ദ്രം ഏവിയൻ ഡിസീസസ് ഡയഗ്‌നോസ്റ്റിക് ലാബ് ഡെപ്യൂട്ടി ഡയറക്ടർ ദീപു ഫിലിപ്പ് മാത്യു, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. രാഹുൽ ആർ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡാേ. മനോജ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദേശാടന പക്ഷികളുടെ സാന്നിദ്ധ്യം

ദേശാടന പക്ഷികൾ കുമരകത്ത് കൂടുതൽ എത്തുന്നതിനാൽ ഇവിടെ വിപുലമായ പരിശോധന നടത്തി. ശേഖരിച്ച സാമ്പിളുകളിൽ നിന്ന് പുതിയ വൈറസ് സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തും. ജില്ലയിൽ എച്ച് 5 എൻ1 വൈറസാണ് കണ്ടെത്തിയത്. മറ്റ് പക്ഷികളിൽ വൈറസ് എത്രത്തോളം ബാധിച്ചിട്ടുണ്ട്,തീവ്രത എന്നിവയും കണ്ടെത്തും.