ഭൂമി കൈമാറ്റപ്രശ്നം പരിഹരിച്ച് സർക്കാർ ഉത്തരവായി : ഐ.ടി.പാർക്കിന് പകരം എരമത്ത് വ്യവസായ പാർക്ക്
പയ്യന്നൂർ : എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ പുല്ലുപാറയിൽ വ്യവസായ പാർക്ക് ആരംഭിക്കുന്നതിന് സർക്കാർ ഉത്തരവായതായി ടി.ഐ.മധുസൂദനൻ എം.എൽ.എ. നേരത്തെ 2008 ൽ ഗ്രാമീണ മേഖലയിൽ ഐ.ടി.പാർക്കുകൾ സ്ഥാപിക്കുന്ന നയത്തിന്റെ ഭാഗമായി ഐ. ടി. പാർക്കിനായി ഏറ്റെടുത്ത സ്ഥലത്തായിരിക്കും വ്യവസായ പാർക്ക് നിർമ്മിക്കുന്നത്.
ഐ.ടി പാർക്കിനായി 25 ഏക്കർ റവന്യൂ ഭൂമി ഏറ്റെടുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തെങ്കിലും ,
പിന്നീട് ഗ്രാമീണ മേഖലയിൽ ഐ.ടി.പാർക്കുകൾ പ്രായോഗികമല്ലെന്ന കണ്ടെത്തലിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സാധ്യതാ പഠനം നടത്തുന്നതിനായി കിൻഫ്രയെ ചമതലപ്പെടുത്തിയിരുന്നു.പൊതു വിഭാഗത്തിൽ വരുന്ന ചെറിയ വ്യവസായ പാർക്കുകൾക്ക് പുല്ലുപാറയിലെ ഭൂമി അനുയോജ്യമാണെന്നായിരുന്നു കിൻഫ്രയുടെ ശിപാർശ.
കുരുക്കുകളഴിഞ്ഞു; ഭൂമി കിൻഫ്രയ്ക്ക് കൈമാറി
ഐ.ടി പാർക്കിനായി ഏറ്റെടുത്ത ഭൂമി മറ്റൊരു പദ്ധതിക്ക് കൈമാറുന്നതിനും കമ്പനികൾ തമ്മിലുള്ള ഭൂമി കൈമാറുന്നതിനുമുള്ള സാങ്കേതിക തടസം പരിഹരിച്ചാണ് കിൻഫ്രക്ക് ഭൂമി കൈമാറിയിരിക്കുന്നത്. നേരത്തെ ഐ.ടി പാർക്കിന്റെ അടിസ്ഥാന സൗകര്യത്തിനായി കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ചെലവഴിച്ച തുക ആര് വഹിക്കുമെന്നതിലും ഈ ഭൂമിക്ക് നിലവിലുള്ള സെസ് പദവി ഒഴിവാക്കുന്നതിലും നിരവധി സാങ്കേതിക പ്രശ്നങ്ങളും ഉയർന്നുവന്നിരുന്നു. ഇതും പരിഹരിച്ചതോടെയാണ് വ്യവസായ വകുപ്പിന് കീഴിൽ വരുന്ന ഭൂമി വ്യവസായ പാർക്ക് ആരംഭിക്കുന്നതിന് കിൻഫ്രക്ക് കൈമാറി കഴിഞ്ഞ ജനുവരി 28ന് ചേർന്ന മന്ത്രിസഭാ യോഗം ഉത്തരവ് ഇറക്കിയത്.
വ്യവസായ പാർക്കിനുള്ള ഭൂമി കൈമാറ്റ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പ്രദേശത്തിന് അനുസൃതമായ വ്യവസായ സംരംഭങ്ങൾ പെട്ടെന്ന് തന്നെ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ ഉടൻ കൈക്കൊള്ളും-ടി.മധുസൂദനൻ എം.എൽ.എ