വേനലിൽ വാടി ഏത്തവാഴ കൃഷി

Thursday 05 February 2026 1:03 AM IST

കല്ലറ: കുലച്ച വാഴകൾ വേനലിൽ വാടിത്തളർന്ന് വീഴാൻ തുടങ്ങിയതോടെ വാഴക്കർഷകർ പ്രതിസന്ധിയിലായി. ഹെക്ടർ കണക്കിന് വാഴകളാണ് വാടി വീണത്. മൂപ്പെത്താത്ത കുലകൾ വരെ ഇക്കൂട്ടത്തിലുണ്ട്. വേനൽക്കാലത്ത് വിളവിറക്കുന്ന കുലകൾക്ക് മികച്ച വില കിട്ടുമെന്ന പ്രതീക്ഷയിലാണ് ക‌ർഷകർ കൃഷിയിറക്കിയത്. ദിവസവും നനച്ചിട്ടും ചൂടിനെ അതിജീവിക്കാൻ വാഴകൾക്ക് കഴിയുന്നില്ലെന്നാണ് കർഷകർ പറയുന്നത്. 10-15 കിലോ തൂക്കം ലഭിക്കാവുന്ന കുലകളാണ് മൂപ്പെത്തുന്നതിന് മുമ്പേ ഒടിഞ്ഞു വീഴുന്നത്. ഇനി ഒടിഞ്ഞുവീഴാതെ നിൽക്കുന്ന വാഴകളിൽ നിന്ന് മികച്ച വിളവും പ്രതീക്ഷിക്കാൻ കഴിയാത്ത ഗതികേടിലാണ് കർഷകർ. വാടിയ വാഴക്കുലകളുടെ ഗുണനിലവാരക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നു. വിളക്കാട്ടുകോണം ജയശ്രീയുടെ നിരവധി ഏത്തവാഴയാണ് വിളവെടുക്കാൻ പാകമാകുന്നതിനു മുൻപ് കുലയോടുകൂടി ഒടിഞ്ഞുവീണത്. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ വിളവെടുക്കാൻ പാകമായിരുന്നു. കൃഷി നശിച്ചിട്ടും കൃഷിഭവനിൽ നിന്നോ കൃഷി വകുപ്പിൽ നിന്നോ യാതൊരുവിധ സഹായങ്ങളും മുൻ വർഷങ്ങളിൽ ലഭിച്ചില്ലെന്നും കർഷകർ പറയുന്നു. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.

കർഷകരാണ് കടക്കെണിയിൽ

പാട്ട ഭൂമിയിൽ കൃഷിയിറക്കിയ കർഷകരാണ് കടക്കെണിയിലായത്. ബാങ്കിൽ നിന്ന് വായ്പയെടുത്തും ആഭരണം പണയപ്പെടുത്തിയും പലിശയ്ക്കെടുത്തുമൊക്കെ കൃഷിയിറക്കിയവരാണിവർ. മൂപ്പെത്താത്ത കുലകൾ കറിക്കായ വിഭാഗത്തിൽ പോലും വിറ്റഴിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മൂപ്പെത്തിയ കുലകളാണെങ്കിൽ കായയുടെ അഗ്രഭാഗം പഴുക്കാത്തതിനാൽ മാർക്കറ്റിൽ ഡിമാന്റും കുറവാണ്.

കൃഷിഭവനിൽ അറിയിക്കാം

നേരിട്ടോ www.aims.kerala.gov.in എന്ന വെബ് പോർട്ടലിലൂടെയോ എ.ഐ.എം.എസ് ആപ്പിലൂടെയോ വിവരം കൈമാറാം. വിള ഇൻഷ്വർ ചെയ്തിട്ടില്ലാത്തവർ പത്ത് ദിവസത്തിനുള്ളിലും ചെയ്തവർ 15 ദിവസത്തിനുള്ളിലും അപേക്ഷ സമർപ്പിക്കണം. നാശനഷ്ടം സംഭവിച്ച വിളകൾ പരിശോധന കഴിയുംവരെ അതേപടി നിലനിറുത്തണം.