സ്വർണ്ണക്കൊള്ള: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്.ഐ.ടി അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചും, ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ഇന്നലെയും നിയമസഭയിൽ പ്രതിപക്ഷ ബഹളം. 'സ്വർണ്ണം കട്ടവനാരപ്പ സഖാക്കളാണേ അയ്യപ്പ' എന്നെഴുതിയ ബാനറും മുദ്രാവാക്യങ്ങളുമായി ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. അര മണിക്കൂറിലേറെ സ്‌പീക്കറുടെ ഡയസിന് സമീപത്ത് നിന്ന് മുദ്രാവാക്യം വിളിച്ച ശേഷം സഭ ബഹിഷ്‌കരിച്ചു.
ഇതിനിടെ പലവട്ടം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മന്ത്രിമാരും വാക്കേറ്റത്തിലേർപ്പെട്ടു. മന്ത്രിമാരായ പി.രാജീവ്,എം.ബി.രാജേഷ്,കെ.രാജൻ,വി.ശിവൻകുട്ടി എന്നിവരാണ് ഭരണപക്ഷത്തിന് പ്രതിരോധം തീർത്തത്. പ്രതിപക്ഷം ഇറങ്ങിയപ്പോയതിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിലെത്തിയത്.ഇന്നലെ സഭ ആരംഭിച്ചതോടെ , സ്വർണക്കൊള്ള വിഷത്തിൽ സമരം കടുപ്പിക്കുകയാണെന്ന് സതീശൻ അറിയിച്ചു. ചൊവ്വാഴ്ച സഭയിൽ നടന്ന പ്രതിപക്ഷ ബഹളത്തിനത്തിനിടെ വാച്ചാൻ വാർഡിനെ വടി കൊണ്ട് അടിച്ചെന്ന് മുഖ്യമന്ത്രി നടത്തിയ വാസ്തവ വിരുദ്ധ പരാമർശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. മന്ത്രിമാർ സോണിയാ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അപമാനിക്കുന്നു. ഈ സാഹചര്യത്തിൽ നിയമസഭയുമായി സഹകരിക്കാൻ സാധിക്കില്ലെന്നും സതീശൻ പറഞ്ഞു. ബാനർ കെട്ടിയിരുന്ന കമ്പ് കൊണ്ട് ഒരു പ്രതിപക്ഷാംഗം വാച്ച് ആൻഡ് വാർഡിനെ അടിച്ചെന്നും, വാശി പിടിച്ചാൽ പേര് പറയാൻ നിർബന്ധിതനാകുമെന്നും സ്പീക്കർ പറഞ്ഞു. . ഇതു പോലുള്ള കള്ളൻമാരെ കേരളം കണ്ടിട്ടില്ലെന്ന് പറഞ്ഞ് സ്‌പീക്കറുടെ ഡയസ് വളഞ്ഞു നിന്ന പ്രതിപക്ഷാംഗങ്ങൾ ഉറക്കെ മുദ്രാവാക്യം വിളിച്ചു. ർ ചോദ്യോത്തവേള തുടർന്നതോട, 9.34ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് സഭ വിട്ടു. പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തിൽ സഭാ നടപടികൾ തുടർന്നു.
സഭയിൽ കൊമ്പ് കോർത്ത് സതീശനും മന്ത്രിമാരും
സ്വർണ്ണക്കൊള്ള വിഷയത്തിൽ ചൊവ്വാഴ്ച നിയമസഭയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധത്തെച്ചൊല്ലി ഇന്നലെയും രൂക്ഷമായ വാദപ്രതിവാദം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ മന്ത്രിമാർ രൂക്ഷമായി വിമർശിച്ചു. സ്‌പീക്കറുടെ ഡയസിൽ ചാടിക്കയറിയ അംഗം ഹൈജംബിന് പരിശീലിച്ചിരുന്നെങ്കിൽ നാടിന് ഗുണമുണ്ടാകുമായിരുന്നുവെന്ന് മന്ത്രി രാജേഷ് പരിഹസിച്ചു. സോണിയെ ഗാന്ധിയെ തെരുവിലിട്ട് ചെണ്ട കൊട്ടാൻ അവസരമൊരുക്കുന്നത് പ്രതിപക്ഷ നേതാവാണെന്നായിരുന്നു മന്ത്രി പി.രാജീവിന്റെ വിമർശനം. സ്വർണം കട്ടയാളും വാങ്ങിയ ആളും ഉരുക്കിയ ആളും ഒരുമിച്ച് സോണിയാ ഗാന്ധിയുടെ അടുത്തെത്തി. ആരാണ് ഇവരെ അവിടേക്ക് എത്തിച്ചതെന്ന് വ്യക്തമാക്കണം. അത് പറഞ്ഞാൽ സോണിയാ ഗാന്ധിക്ക് പത്തരമാറ്റ് തിളക്കമുണ്ടാകുമെന്നും രാജീവ് പറഞ്ഞു. സ്‌പീക്കറുടെ കസേര താഴേക്ക് തള്ളിയിട്ട് കമ്പ്യൂട്ടർ തല്ലിപ്പൊളിച്ചവരെ കൂട്ടിയിരുത്തിയിട്ടാണ് മന്ത്രി രാജേഷ് പ്രതിപക്ഷത്തിന് ഇരട്ടത്താപ്പാണെന്ന് പറയുന്നതെന്ന് വി.ഡി.സതീശൻ തിരിച്ചടിച്ചു. ഡൽഹി കലാപത്തിൽ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി കെട്ടിപ്പിടിച്ച് ചിത്രമെടുത്ത് ഇങ്ങനെയൊരു സുഹൃത്തിനെ ലഭിച്ചത് അഭിമാനമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളാണ് മന്ത്രി എം.ബി.രാജേഷ്..മുഖ്യമന്ത്രിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രം വന്നു. അപ്പോൾ പ്രതിപക്ഷം മുഖ്യമന്ത്രിയെ അധിക്ഷേപിച്ചില്ലെന്നും സതീശൻ പറഞ്ഞു. ഗോൾവാക്കറുടെ ചിത്രത്തിന് മുന്നിൽ വളഞ്ഞ് നിന്ന് വിളക്ക് കൊളുത്തി വണങ്ങിയ സതീശനൊപ്പവും താൻ ചിത്രമെടുത്തിട്ടുണ്ടെന്നായി രാജേഷ്. സതീശന് എല്ലാവരോടും പുച്ഛമാണെന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ വിമർശനം.കനഗോലു പ്ലാൻ ചെയ്ത പ്രതിഷേധമാണ് നടക്കുന്നത്. അടുത്ത തവണ മുഖ്യമന്ത്രിയാകാൻ സതീശൻ പഠിക്കുന്നു.എന്നാൽ മൂന്നാമതും പിണറായി സർക്കാർ വരുമെന്നതിൽ സംശയമില്ല.ചില കാര്യങ്ങൾ പറഞ്ഞാൽ പലരും മുണ്ട് തലയിലിട്ട് പോകേണ്ടി വരുമെന്നും ശിവൻകുട്ടി പറഞ്ഞു.