പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം: മന്ത്രി വാസവൻ

Thursday 05 February 2026 1:55 AM IST

തിരുവനന്തപുരം: ശബരിമല സ്വർണ്ണതട്ടിപ്പ് കേസിൽ എസ്. ഐ. ടിയെ പ്രശംസിച്ച ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ പരാമർശങ്ങൾ എല്ലാം വ്യാജ പ്രചരണങ്ങൾക്കമുള്ള മറുപടിയാണെന്ന് മന്ത്രി വി. എൻ .വാസവൻ പറഞ്ഞു. കുറ്റപത്രം സമർപ്പിക്കാതെ പ്രതികളെ പുറത്തിറക്കുകയാണ് സർക്കാരെന്ന കള്ളം പറഞ്ഞവർക്കുള്ള മറുപടി ഹൈക്കോടതി ഡിവിഷൻബെഞ്ച് തന്നെ ഇന്ന് നൽകിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബഡ്ജറ്റ് അവതരണത്തിനുഹശേഷം ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട സ്ഥലമാണ് നിയമസഭ. കേന്ദ്രബഡ്ജറ്റിൽ കേരളത്തോടുകാണിച്ച അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും ഉയർത്തേണ്ടതുണ്ട്. നിയമസഭാ സമ്മേളനം തുടർച്ചയായി അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ നടപടി ജനാധിപത്യ വിരുദ്ധവും കോടതിയെ അവഹേളിക്കുന്നതുമാണ്.

അന്വേഷണം ശരിയായ ദിശയിലാണെന്നും സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന്റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ്. വിചാരണ സൂക്ഷ്മമായി നടത്തേണ്ട കേസാണിതെന്നും സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട ശാസ്ത്രീയ അന്വേഷണം പൂർത്തിയാക്കപ്പെടണം എന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.പ്രതികൾക്ക് 90 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ലെന്നും അതിസങ്കീർണ്ണമായ ഈ കേസിൽ കൊലപാതകം, മർദ്ദനം പോലെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. യു ഡി എഫും, ബി ജെ പിയും എസ് ഐ ടി അന്വേഷണത്തിൽ വിശ്വാസമില്ലെന്നും, സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിലെ കാപട്യമാണ് കോടതിയുടെ പരാമർശങ്ങൾ വന്നതോടെ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടിരിക്കുന്നത്.