ട്രെയിന്‍ ഇറങ്ങുന്ന സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം; ഓപ്പറേഷന്‍ രീതി മുഴുവനായും മാറിയിട്ടുണ്ട്

Thursday 05 February 2026 12:35 AM IST

തിരുവനന്തപുരം: മോഷണം പേടിച്ച് സ്വര്‍ണ മാലയൂരി ബാഗില്‍ കൊണ്ടുനടക്കുന്നവര്‍ സൂക്ഷിക്കുക. ബാഗോടെ അടിച്ചുമാറ്റുന്ന കള്ളന്‍മാര്‍ വര്‍ദ്ധിക്കുന്നതായി പൊലീസ്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും സമീപത്തുമാണ് ബാഗ് മോഷണം പതിവാകുന്നത്. കഴുത്തില്‍ മാലയില്ലാത്തവരുടെ ബാഗുകളാണ് കൂടുതലായും മോഷണം പോകുന്നത്.

കഴിഞ്ഞദിവസം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തലശ്ശേരി സ്വദേശിനിയുടെ ബാഗ് മോഷണം പോയി. യാത്രയാരംഭിക്കുന്നതിന് മുന്‍പ് മാലയും മറ്റ് ആഭരണങ്ങളും ഊരി ബാഗിലാണ് വച്ചിരുന്നത്.ഇതു മനസിലാക്കിയ മോഷ്ടാവ് സ്ത്രീയെ പിന്തുടര്‍ന്നു. പ്‌ളാറ്റ്ഫോമിലെത്തിയ ഇവര്‍ മകളുമായി സംസാരിച്ചിരിക്കെ മോഷ്ടാവും തൊട്ടടുത്ത് വന്നിരുന്നു. തുടര്‍ന്ന് ഉടമ കാണാതെ സ്വര്‍ണമടങ്ങിയ ബാഗുമെടുത്ത് സ്ഥലംവിടുകയായിരുന്നു.

പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കള്ളനെ പൊലീസ് പിടികൂടി.ചോദ്യം ചെയ്യുന്നതിനിടയിലാണ് ബാഗ് മോഷണമാണ് ഇപ്പോള്‍ ട്രെന്‍ഡെന്ന് കള്ളന്‍ പറഞ്ഞത്.

റെയില്‍വേ സ്റ്റേഷനിലും നഗരത്തിലെ ബസ് സ്റ്റാന്‍ഡുകളിലും സ്വര്‍ണം നഷ്ടപ്പെടുന്ന കേസുകളില്‍ ഭൂരിഭാഗവും ഇങ്ങനെ ബാഗില്‍ സൂക്ഷിച്ചവയാണെന്ന് പൊലീസ് പറയുന്നു

യാത്രയ്ക്കിടെ ആഭരണങ്ങള്‍ ബാഗില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമാണെന്ന സ്ത്രീകളുടെ വിശ്വാസമാണ് കള്ളന്‍മാര്‍ മുതലെടുക്കുന്നത്

മാല കഴുത്തില്‍ നിന്ന് പൊട്ടിക്കാന്‍ ശ്രമിച്ചാല്‍ ശ്രദ്ധയില്‍പ്പെടും. പിടിക്കപ്പെടാനും സാദ്ധ്യതയേറെയാണ്. ബാഗാണെങ്കില്‍ വലിയ ബഹളമില്ലാതെ പണി എളുപ്പമാക്കാമെന്ന ചിന്തയാണ് കള്ളന്മാര്‍ക്കുള്ളതെന്ന് പൊലീസ് പറയുന്നു.