12 വർഷങ്ങൾക്കുശേഷം ഇതാദ്യം; രാഷ്‌ട്രപതിയുടെ പ്രസംഗം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ പാസാക്കി
ന്യൂഡൽഹി: ലോക്‌സഭാ ബഡ്‌ജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപനത്തിനോടനുബന്ധിച്ചുള്ള നന്ദിപ്രമേയ പ്രസംഗം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ പാസാക്കി. 2004നുശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് അംഗീകാരം നൽകുന്നത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുളള നന്ദിപ്രമേയ ചർച്ചയിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷത്തിന്റെ ബഹളത്തിനും മുദ്രാവാക്യം വിളികൾക്കും ശേഷം സ്‌പീക്കർ സഭ നിർത്തിവയ്ക്കുകയായിരുന്നു.
പ്രധാനമന്ത്രിക്കെതിരെ വൻ പ്രതിഷേധത്തിനാണ് പ്രതിപക്ഷാംഗങ്ങൾ കോപ്പുകൂട്ടിയത്. മോദി സഭയിലേയ്ക്ക് കടന്നുവരുന്ന ഇടനാഴിയിലേയ്ക്ക് കോൺഗ്രസിന്റെ വനിതാ നേതാക്കൾ ബാനറുമായി നീങ്ങി. ഇതിനിടെ ബിജെപി അംഗം പി പി ചൗധരി നന്ദിപ്രമേയ ചർച്ചയിൽ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഉടൻതന്നെ അദ്ധ്യക്ഷ കസേരയിലുണ്ടായിരുന്ന പാനൽ അംഗം സന്ധ്യാ റോയ് സഭ നിർത്തി വയ്ക്കുകയായിരുന്നു.
ലോക്‌സഭയിൽ ഇന്നും പ്രതിപക്ഷ ബഹളമുണ്ടായി. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് സ്‌പീക്കർ ഓം ബിർള നന്ദിപ്രമേയം വായിച്ചു. പ്രതിപപക്ഷം മുദ്രാവാക്യം വിളിക്കുന്നതിനിടെ ശബ്ദവോട്ടിലൂടെ പാസാക്കുകയും ചെയ്തു. അതേസമയം, പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ പ്രസംഗിക്കുമെന്നാണ് വിവരം.