വേനൽച്ചൂടിൽ വില്ലനായി ചിക്കൻ പോക്‌സ്

Friday 06 February 2026 12:16 AM IST

തൃശൂർ : വേനൽ കനത്തതോടെ ജില്ലയിൽ ചിക്കൻ പോക്‌സ് പടരുന്നു. കഴിഞ്ഞ മാസം മാത്രം നാനൂറോളം പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. എന്നാൽ, പലരും കൃത്യമായി ചികിത്സ തേടാത്തതിനാൽ യഥാർത്ഥ കണക്കുകൾ ഇതിലും ഇരട്ടിയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കിഴക്കൻ മേഖലയിലെ ഒരു സർക്കാർ കോളേജിൽ ചിക്കൻ പോക്‌സ് വ്യാപനത്തെത്തുടർന്ന് അവധി നൽകിയിരുന്നു. പരീക്ഷാക്കാലം അടുത്തുവരുന്നതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും രോഗവ്യാപനത്തിൽ വലിയ ആശങ്കയിലാണ്. രോഗിയിൽനിന്ന് ലക്ഷണങ്ങൾ പുറത്തുവരാൻ 10 മുതൽ 21 ദിവസം വരെ എടുക്കുമെന്നത് രോഗനിയന്ത്രണത്തിനും വെല്ലുവിളിയാകുന്നുണ്ട്. രോഗം പകരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചിക്കൻപോക്‌സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം.

രോഗം പകർന്നാൽ

  • പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
  • രോഗബാധിതർ വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കണം
  • ധാരാളം വെള്ളവും പഴങ്ങളും കഴിക്കണം.
  • മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം.
  • രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് ലായനി ഒഴിച്ച് വൃത്തിയാക്കണം.
  • കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണി കൊണ്ട് ഒപ്പിയെടുക്കണം.
  • മുതിർന്നവർ ചൊറിച്ചിൽ കുറയ്ക്കാൻ സാധാരണ വെള്ളത്തിൽ കുളിക്കാം.
  • കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം.
  • കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.
  • സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ നിറുത്തരുത്.

ജാഗ്രതവേണം

മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകൾ കാണപ്പെടുകയും തുടർന്ന് വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ രൂപപ്പെടും. നാലു മുതൽ ഏഴ് ദിവസത്തിനുള്ളിൽ ഇവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം. ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ,ഗർഭിണികൾ, മുതിർന്ന പൗരന്മാർ,ദീർഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കാണ് രോഗം ഗുരുതരമാകാനിടയുള്ളത്.

ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്തത് ജനുവരി - 370 ഫെബ്രുവരി -45