മഞ്ചേശ്വരത്ത് കളത്തിലിറങ്ങി കെ.സുരേന്ദ്രൻ ബൂത്തുതലയോഗങ്ങളിൽ സജീവം

Thursday 05 February 2026 10:55 PM IST

കാസർകോട്: ബി.ജെ.പി വലിയ പ്രതീക്ഷ പുലർത്തുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ബൂത്തുതല യോഗങ്ങളിൽ സജീവമായി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. 2016 ലും 2021ലും ചെറിയ വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരം ഇക്കുറി പിടിച്ചെടുക്കുന്നതിനായി മൂന്നാം തവണയും സുരേന്ദ്രനെ തന്നെ ബി.ജെ.പി രംഗത്തിറക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിരിക്കുകയാണ് സുരേന്ദ്രൻ. കാലങ്ങളായി പാർട്ടി രണ്ടാം സ്ഥാനത്തെത്തുന്ന മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളുടെ ചുമതലയുമായാണ് നേതൃത്വം സുരേന്ദ്രനെ കാസർകോട്ടേക്ക് അയച്ചിരിക്കുന്നത്. 2016 ൽ 89 വോട്ടിനും 2021ൽ 855 വോട്ടിനുമാണ് കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ കോന്നിയിൽ കൂടി മത്സരിച്ചതിനാൽ മഞ്ചേശ്വരത്ത് പൂർണമായും ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് ബി.ജെ.പിക്കുള്ളത്.

മൂന്ന് ദിവസം മുമ്പ് കാസർകോട് എത്തിയ സുരേന്ദ്രൻ കാസർകോട്ടെ ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫീസിൽ ജില്ലയിലെ പ്രധാന നേതാക്കളുടെ യോഗം വിളിച്ച് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ അവലോകനം ചെയ്തിരുന്നു. പിന്നാലെ മഞ്ചേശ്വരത്ത് ബി.ജെ. പി സംസ്ഥാന കമ്മിറ്റി അംഗം സതീഷ്ചന്ദ്ര ഭണ്ഡാരിയുടെ വീട്ടിൽ ചേർന്ന ബൂത്ത് തല യോഗത്തിലും പങ്കെടുത്തു. ഇതിന് പുറമെ മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുമെങ്കിലും അതിന് മുമ്പ് കളം പിടിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

യു ഡി എഫ് സ്ഥാനാർത്ഥി സിറ്റിംഗ് എം.എൽ.എയായ എ.കെ.എം അഷ്റഫ് തന്നെയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഷാനവാസ് പാദൂരിനെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ശ്രമം എൽ ഡി എഫും തുടങ്ങിയിട്ടുണ്ട്.

ത്രിതല പഞ്ചായത്തിൽ തിളക്കമില്ല

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ പാറ്റേണായിരിക്കില്ലെന്ന വിശ്വാസമാണ് പാർട്ടിക്കുള്ളത്. കഴിഞ്ഞ തവണ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ബി ജെ പിക്ക് ഏഴ് ബ്ലോക്ക് ഡിവിഷനുകൾ ഉണ്ടായിരുന്നു. ഇത്തവണ അത് മൂന്നായി ആയി കുറഞ്ഞു. വിജയം ഉറപ്പിച്ചിരുന്ന പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ നാനൂറ് വോട്ടുകൾക്കും തോറ്റു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ 32 ഗ്രാമ പഞ്ചായത്ത് മെമ്പർമാരാണ് ബി.ജെ.പിക്കുള്ളത്. ഒരു ഗ്രാമപഞ്ചായത്തിലും ഭരണം പിടിക്കാനും ബി. ജെ. പിക്ക് സാധിച്ചിരുന്നില്ല.