ബഡ്‌ജറ്റുകളിൽ ഒന്നുംകിട്ടിയില്ല, പൗൾട്രി മേഖലയിൽ പ്രതിസന്ധി

Thursday 05 February 2026 11:50 PM IST

ആലപ്പുഴ: പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര-സംസ്ഥാന ബ‌ഡ്ജറ്റുകളിൽ അനുകൂല പ്രഖ്യാപനങ്ങൾ ഒന്നുംലഭിക്കാത്തതിന്റെ നിരാശയിലാണ് പൗൾട്രി മേഖല. പക്ഷിപ്പനി ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലയായ ആലപ്പുഴ ഇക്കാര്യത്തിൽ പ്രത്യേകപാക്കേജ് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

എല്ലാവർഷവും ഉണ്ടാകുന്ന പക്ഷിപ്പനി മൂലം കടക്കെണിയിലായ താറാവ്- കോഴി കർഷകരിൽ നല്ലൊരു ശതമാനം മേഖല വിട്ടുപോയിത്തുടങ്ങി. അവഗണന തുടർന്നാൽ ഈ തൊഴിൽ ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് കർഷകരുടെ സംഘടനകൾ പറയുന്നത്.

കോഴിക്കുഞ്ഞുങ്ങളുടെ വിലവർദ്ധനയും മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം നടക്കാത്തതിനാൽ നിലവിൽ തമിഴ്നാട്ടിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്. അവിടെയാകട്ടെ കോഴിക്കുഞ്ഞുങ്ങളുടെ വില ദിനം പ്രതിയാണ് വർദ്ധിപ്പിക്കുന്നത്. പക്ഷിപ്പനിയെ പേടിച്ച് ആലപ്പുഴയിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് കോഴി വളർത്തൽ മാറ്റിയ കർഷകരുമുണ്ട്. മേഖലയിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ,കർഷകർക്കുള്ള ക്ഷേമനിധി ആനുകൂല്യം നിലവിലുള്ള 2000 രൂപയിൽ നിന്ന് 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

ജില്ലയിൽ കോഴിക്കച്ചവടക്കാരും കർഷകരും

7000

തൊഴിലുപേക്ഷിച്ച് കർഷകർ

1. ഹാച്ചറികൾ സ്ഥാപിച്ച് ജില്ലയിൽ കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കണം

2. ദിനംപ്രതിയാണ് കോഴിക്കുഞ്ഞുങ്ങളുടെ വില വ‌ദ്ധിക്കുന്നത്. ഇന്നലെ 55ൽ നിന്ന് 60 ആയി വർദ്ധിച്ചു

3. തമിഴ്നാട്ടിൽ നിന്നാണ് ഇപ്പോൾ കോഴിക്കുഞ്ഞുങ്ങൾ എത്തുന്നത്. ഇവർ തോന്നുംപടി വില കൂട്ടുന്നു

4. പൗൾട്രി മേഖലയിലുള്ളവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ കർഷകർ മേഖലവിടും

പക്ഷിപ്പനി പാക്കേജ് വേണം

ജില്ലയിലെ പക്ഷിപ്പനി നിയന്ത്രിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കണം. ജില്ലയിൽ കർഷകരും കച്ചവടക്കാരുമായി 7000 പേരുണ്ട്. ഇവ‌ർക്ക് അനുബന്ധമായി 35000 ഓളം പേരാണ് ജോലി ചെയ്യുന്നത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്താൽ ഇത്രയധികം കുടുംബങ്ങളെയാണ് ബാധിക്കുന്നത്. ദേശാടനപക്ഷികളുടെ വരവ് നിരീക്ഷിക്കാനുള്ള സംവിധാനം ജില്ലയിൽ ശക്തമാക്കണം. എങ്ങനെ നിയന്ത്രിക്കാം, പക്ഷിപ്പനി സ്ഥിരീകരിച്ചാൽ തുടർ നടപടികൾ, സാമ്പിൾ ശേഖരണം, പരിശോധന എന്നിനവയ്ക്ക് ഫണ്ട് അനുവദിക്കണം. പക്ഷിപ്പനിയെക്കുറിച്ച് പഠിക്കാനെത്തിയ കേന്ദ്രസംഘം നൽകുന്ന റിപ്പോർട്ട് പ്രകാരമുള്ള നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

നിലവിൽ വലിയ പ്രതിസന്ധിയിലൂടെയാണ് പൗൾട്രി മേഖല കടന്നുപോകുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാനും കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികൾ പ്രഖ്യാപിക്കണം

-എസ്.കെ. നസീർ,ജനറൽ സെക്രട്ടറി, ഓൾ കേരള പൗൾട്രി ഫെഡറേഷൻ