നാടറിഞ്ഞ, നാട്ടാരെ അറിഞ്ഞ നേതാവ്
മാവേലിക്കര: എം.മുരളിയെ ജനകീയനാക്കിയത് അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നേതാവായിരുന്നു അദ്ദേഹം. വിവാഹ ചടങ്ങുകളിലും മരണവീടുകളിലും സജീവ സാന്നിധ്യമായിരുന്നു. ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ തുടർ വിജയങ്ങളുടെ രഹസ്യവും.
ബൈക്കിലോ സ്കൂട്ടറിലോ പിന്നിലിരുന്നുള്ള എം.മുരളിയുടെ യാത്രകൾ ഇന്നും ജനങ്ങൾക്ക് ഓർമയുണ്ട്. മാവേലിക്കരയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്ന ജയൻ സാറും തെക്കേക്കരയിലെ മുൻ കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച രാധാകൃഷ്ണക്കുറുപ്പും ഒക്കെ ആയിരുന്നു ഇത്തരം യാത്രകളിൽ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നവർ. രാവിലെ തുടങ്ങുന്ന ഇത്തരം യാത്രകൾ ചിലപ്പോൾ രാത്രി വൈകിയാവും അവസാനിക്കുകയെന്ന് ജയൻ ഓർമ്മകളിൽ നിന്ന് പറയുന്നു. പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെയുള്ള ഓട്ടമാണ്. ആരോഗ്യകാര്യത്തിൽ പോലും അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള മാവേലിക്കരയുടെ മണ്ണിൽ എം.എൽ.എ ആയിരുന്ന എസ്.ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തിക്കൊണ്ട് 1991ലാണ് എം.മുരളി ജനപ്രതിനിധിയായുള്ള തന്റെ തേരോട്ടം ആരംഭിച്ചത്. തുടർച്ചയായി നാല് തവണ എം.എൽ.എ എന്ന റെക്കാഡാണ് മാവേലിക്കരയിൽ അദ്ദേഹം സ്ഥാപിച്ചത്. 1996ൽ സി.എം.പിയുടെ പി.എൻ വിശ്വനാഥനെയും 2001ൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന പ്രദീപ് കുമാറിനെയും 2006ൽ സി.പി.എമ്മിലെ ജി.രാജമ്മയെയും പരാജയപ്പെടുത്തിയാണ് മുരളി നിയമസഭയിലെത്തിയത്.